കൊച്ചി: കേരള വെറ്ററിനറി സര്‍വകലാശാലയിലെ അസി. പ്രഫസര്‍ നിയമനത്തില്‍ മറ്റ് പിന്നാക്ക സമുദായക്കാര്‍ക്ക് (ഒ.ബി.സി) പ്രായപരിധിയില്‍ ഇളവിന് അര്‍ഹതയില്ലെന്ന് ഹൈകോടതി. സര്‍വകലാശാലയുടെ നിയമത്തിലും ചട്ടത്തിലും ഇതിന് വ്യവസ്ഥയില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ.എം. ഷഫീഖ്, ജസ്റ്റിസ് മേരി ജോസഫ് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രായപരിധി ഇളവ് നല്‍കാതെ നിയമനം നടത്തുന്നതിനെതിരായ അപ്പീല്‍ ഹർജി കോടതി തള്ളി.
സര്‍വകലാശാലയുടെ 2014 ജൂണ്‍ 12-ലെ വിജ്ഞാപന പ്രകാരം അസി. പ്രഫസര്‍ നിയമനത്തിനുള്ള പ്രായപരിധി 40 ആയി നിശ്ചയിച്ചിരുന്നു. പട്ടിക ജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് അഞ്ചുവര്‍ഷം ഇളവനുവദിച്ചെങ്കിലും ഒ.ബി.സിക്ക് ഇളവില്ലാത്തത് ചൂണ്ടിക്കാട്ടി ഒരുകൂട്ടം ഉദ്യോഗാര്‍ഥികള്‍ നല്കിയ ഹർജിയാണ് 2018 ഡിസംബര്‍ 12ന് സിംഗിള്‍ ബെഞ്ച് തള്ളിയത്. ഇതിനെതിരെയായിരുന്നു അപ്പീല്‍.
കേരള സര്‍വിസ് ചട്ടപ്രകാരം ഒ.ബി.സിക്ക് പ്രായപരിധി ഇളവിന് അര്‍ഹതയുണ്ടെന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാല്‍, നിയമനങ്ങള്‍ ബന്ധപ്പെട്ട സര്‍വകലാശാലയുടെ ചട്ടങ്ങള്‍ക്കനുസരിച്ച് മാത്രമേ സാധ്യമാകൂവെന്ന് കോടതി വ്യക്തമാക്കി.
Discussion about this post