തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം ആശങ്കയുയര്‍ത്തുന്ന സാഹചര്യത്തില്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. സംസ്ഥാനത്ത് വൈറസ് സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന ആശങ്ക വിദഗ്ധരടക്കം ഉന്നയിക്കുന്നുണ്ട്. രോഗികളുമായി സമ്പര്‍ക്കം ഇല്ലാത്തവര്‍ക്കും രോഗം സ്ഥിതീകരിക്കുന്ന സാഹചര്യമാണുള്ളത്. രോഗികളുടെ എണ്ണം കുറച്ചു കാട്ടാനായി പരമാവധി കുറച്ച് പരിശോധനകള്‍ മാത്രം നടത്തുക എന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് വലിയ ദുരന്തത്തിന് വഴിവെക്കുമെന്നും സുരേന്ദ്രന് പറഞ്ഞു.
കേരളം ദിവസവും നടത്തുന്ന കൊറോണ പരിശോധനയില്‍ വളരെ പിന്നിലാണ്. പരിശോധനകള്‍ അടിയന്തിരമായി വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു.
കൊറോണ നിയന്ത്രണങ്ങളെ തുടര്‍ന്ന് പ്രതിസന്ധിയിലായ പാവങ്ങളെ സഹായിക്കാനുള്ള ബാധ്യതയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നാക്കം പോകുകയാണെന്ന് സുരേന്ദ്രന് പറഞ്ഞു. അത്തരക്കാര്‍ക്ക് നേരിട്ട് പണം എത്തിക്കാന്‍ സൗകര്യം ഒരുക്കണം. അടിയന്തിര സഹായമായി 2500 രൂപയെങ്കിലും റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യണമെന്ന് സുരേന്ദ്രന് വ്യക്തമാക്കി.
മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികളെ നാട്ടിലെത്തിക്കാന്‍ കൂടുതല്‍ തീവണ്ടികളും ബസുകളും അനുവദിക്കാന്‍ കേരളം മുന്‍കൈ എടുക്കണം. കേരളത്തിലേക്ക് കൂടുതല്‍ തീവണ്ടികള്‍ വരുന്നതിനുള്ള തടസം കേരളം നീക്കണം. മടങ്ങി വരുന്ന പ്രവാസികള്‍ക്ക് ക്വാറന്റയിന്‍ സംവിധാനം സൗജന്യമായി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കണം. ഇപ്പോഴുള്ള സംവിധാനങ്ങള്‍ അപര്യാപ്തമായതിനാല്‍ കൂടുതല്‍ മെച്ചപ്പെട്ട സംവിധാനമൊരുക്കാനും സംസ്ഥാനം തയ്യാറാകണമെന്ന് അദ്ദഹേം കൂട്ടിച്ചേർത്തു.
മടങ്ങി വന്ന പ്രവാസികളുടെ തുടര്‍ ജീവിതം പ്രതിസന്ധിയിലാണ്. അവരെ സഹായിക്കാനുള്ള പദ്ധതികളൊന്നും സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടില്ല. തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങി വരുന്നവരുടെ തുടര്‍ ജീവിതത്തിനായി പുനരധിവാസ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്നും കെ.സുരേന്ദ്രന് യോഗത്തില്‍ ആവശ്യമുന്നയിച്ചു.
Discussion about this post