തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തുന്ന പ്രവാസികളില്‍ നിന്നും ക്വാറന്റൈന് ഫീസ് വാങ്ങിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരന് രംഗത്ത്. പ്രചരിപ്പിക്കപ്പെടുന്നത് പോലെ കേരളത്തിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളില്‍ നിന്ന് നിര്‍ബന്ധിത ക്വാറന്റൈനു പണം വാങ്ങണമെന്ന് കേന്ദ്രം സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രവാസികള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീന് സൗകര്യം ഒരുക്കുന്നതിന് പണം വാങ്ങുന്നത് സംബന്ധിച്ച് കേന്ദ്രത്തിന്റെ നിര്‍ദേശമുണ്ടെന്ന് പറഞ്ഞ് തടിതപ്പാന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും നോക്കേണ്ടതില്ല. പണം വാങ്ങിയുള്ള ക്വാറന്റീന് ആകാമെന്നാണ് കേന്ദ്ര മാര്‍ഗനിര്‍ദേശത്തില്‍ പറഞ്ഞത്. അല്ലാതെ പണമില്ലാത്ത പ്രവാസിയില്‍ നിന്ന് നിര്‍ബന്ധിച്ച് പണം വാങ്ങണം എന്ന് സംസ്ഥാനത്തോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ല. കേരളത്തില്‍ കൊറോണ വ്യാപനത്തിന് കാരണം സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനം കൊറോണ കേസുകള്‍ കുറച്ച് കാണിച്ച് കള്ളക്കണക്കില്‍ ഒന്നാമതാണെന്ന് പറയുകയാണ്. എന്നാല്‍ കൊറോണ പരിശോധനയുടെ കാര്യമെടുത്താല്‍ 26 ആം സ്ഥാനത്താണ് സംസ്ഥാനം. സമൂഹവ്യാപനമുണ്ടോയെന്ന് കണ്ടെത്താനുളള ഐസിഎംആര്‍ നിര്‍ദേശം പിന്തുടരുന്നുമില്ല. വസ്തുത ഇതായിരിക്കെ, മുഖ്യമന്ത്രിയും സംഘവും സ്വന്തം വീഴ്ചകള്‍ മറയ്ക്കാന്‍ പ്രവാസികളെ കരുവാക്കരുതെന്നാണ് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കില്ല എന്ന ധാരണയിലാണോ മുഖ്യമന്ത്രി പ്രഖ്യാപനങ്ങള്‍ നടത്തിയതെന്നും അദ്ദേഹം ചോദിച്ചു. കഷ്ടിച്ച് പതിനായിരം പ്രവാസികള്‍ മാത്രമാണ് കഴിഞ്ഞ രണ്ടാഴ്ചക്കാലയളവിനുള്ളില് കേരളത്തില്‍ വന്നത്. ഇനിയുള്ള ആഴ്ചകളില്‍ കൂടുതല്‍ പ്രവാസികള്‍ എത്തുന്ന സ്ഥിതിയുണ്ടാവും. ഇത്തരം സാഹചര്യം മുന്‍കൂട്ടി കാണാതെ കത്തെഴുതിയിട്ട് മാത്രം കാര്യമില്ലെന്നും കേന്ദ്രമന്ത്രി വിമര്‍ശിച്ചു.
സര്‍ക്കാറിന്റെ കാര്യക്ഷമതക്കുറവ് പ്രവാസികളുടെ തലയില്‍ കെട്ടിവെക്കുകയാണ് മുഖ്യമന്ത്രി സര്‍ക്കാരും. സംസ്ഥാന സര്‍ക്കാര്‍ നിലപാടുകള്‍ കാരണമാണ്ണ് കൂടുതല്‍ വിമാനങ്ങള്‍ അനുവദിക്കാത്തത്. വീമ്പുപറച്ചില്‍ നിര്‍ത്തി കേരള സര്‍ക്കാര്‍ പ്രവര്‍ത്തിയിലേക്ക് തിരിയണമെന്നും വി മുരളീധരന് കൂട്ടിച്ചേർത്തു.
Discussion about this post