തിരുവനന്തപുരം: സംസ്ഥാനത്ത് ഉടന്‍ ആരാധനാലയങ്ങള്‍ തുറക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ആരാധനാലയമാകുമ്പോള്‍ വിശ്വാസികളെ നിയന്ത്രിക്കുന്നത് ശ്രമകരമാകും. രോഗവ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് തടസമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യം സര്‍വകക്ഷി യോഗത്തില്‍ ഉയര്‍ന്നിരുന്നു. സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതിന് ശേഷം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തത്. കേന്ദ്രസര്‍ക്കാരിന്റെ നിലപാടും ഇതു തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
എന്നാല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയ ഞായറാഴ്ചകളില്‍ സംസ്ഥാനത്താകെ ശുചീകരണദിനമായി ആചരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആണ്. കൊറോണക്ക് പുറമേ മഴക്കാലരോഗങ്ങള്‍ തടയുക എന്നത് പ്രധാനമാണ്. അതുകൊണ്ട് തന്നെ സംസ്ഥാനത്താകെ ഞായറാഴ്ച ശുചീകരണ ദിനമായി ആചരിക്കണമെന്ന് സര്‍വകക്ഷി യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി. ഇത് ഗൗരവകരമായ കാര്യമായതിനാല്‍ സര്‍വകക്ഷിയോഗത്തില്‍ അംഗീകരിക്കുകയായിരുന്നു.
കൂടാതെ ഞായറാഴ്ച ദിവസം എല്ലാവരും വീടും പരിസരവും ശുചീകരിക്കുന്നതില്‍ വ്യാപൃതരാകണം. രോഗങ്ങള്‍ പടരാനുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കുന്ന തരത്തിലാകും ഈ ശുചീകരണ പ്രവര്‍ത്തനം. ഇതില്‍ എല്ലാവരുടേയും സഹകരണം ഉണ്ടാകണമെന്ന് സര്‍വ കക്ഷിയോഗത്തിന്റെ ഭാഗമായിട്ട് കൂടി ജനങ്ങളോട് ആഭ്യര്‍ത്ഥിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പൊതുസ്ഥലങ്ങളുടെ ശുചീകരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണം. ജനങ്ങള്‍ ഒന്നിച്ച് നിന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനാകും എന്ന ആത്മവിശ്വാസം സര്‍ക്കാരിനുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post