ഭോപ്പാല്‍: ഹോം ക്വാറന്റെയ്ന് ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്താന്‍ തീരുമാനവുമായി മധ്യപ്രദേശ് സർക്കാർ. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആദ്യഘട്ടത്തില്‍ 2,000 രൂപ പിഴ ചുമത്താനാണ് മധ്യപ്രദേശ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.
അടുത്തിടെ മറ്റു സംസ്ഥാനങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍ വലിയ തോതില്‍ സംസ്ഥാനത്തേക്ക് തിരിച്ചെത്താന്‍ ആരംഭിച്ചിരുന്നു. ഇവരെ ഹോം ക്വാറന്റെയിനിലാക്കിയിരുന്നെങ്കിലും നിരവധിയാളുകള്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നതായി കണ്ടെത്തിയിരുന്നു. റെഡ് സോണുകളില്‍ നിന്നുള്‍പ്പെടെ ആളുകള്‍ മടങ്ങി എത്തിയ സാഹചര്യത്തില്‍ രോഗവ്യാപനത്തിനുള്ള സാധ്യത കൂടുതലാണ്. ഇതോടെയാണ് ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്.
മധ്യപ്രദേശില്‍ രോഗികളുടെ എണ്ണത്തില്‍ ദിനംപ്രതി വര്‍ധനയുണ്ടാകുന്ന സാഹചര്യത്തില്‍ ഹോം ക്വാറന്റെയ്നില്‍ കഴിയുന്നവരില്‍ നിരീക്ഷണം ശക്തമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കാണ് ഇതിന്റെ ചുമതല നല്‍കിയിരിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് ഇതുവരെ 7,261 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 237 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 313 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
Discussion about this post