ഡൽഹി: അന്തർ സംസ്ഥാനയാത്രകൾക്ക് ഇനി നിയന്ത്രണങ്ങളില്ലെന്ന് കേന്ദ്രസർക്കാർ. കേന്ദ്രത്തിന്റെ പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറങ്ങി. തിങ്കളാഴ്ച മുതൽ പ്രത്യേക പാസ്സ് വാങ്ങി വിവിധ സംസ്ഥാനങ്ങളിലേക്ക് പോകണം എന്ന ചട്ടം ഇല്ലാതാകുന്നു.
അതേസമയം തീവണ്ടികളിലും, വിമാനങ്ങളിലും യാത്ര ചെയ്യേണ്ടതിന് പാസ്സ് വേണമെന്ന മാർഗനിർദേശങ്ങൾ നിലനിൽക്കുന്നു. സ്വകാര്യവാഹനങ്ങളിൽ പാസ്സില്ലാതെ അന്തർസംസ്ഥാനയാത്രകൾ നടത്താം. പക്ഷേ പൊതുഗതാഗതത്തിൽ പാസ്സുകളോടെ മാത്രമേ യാത്ര ചെയ്യാനാകൂ.
ലോക്ക്ഡൗൺ പിൻവലിക്കുന്നതിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾക്ക് ശേഷം മാത്രമേ, അന്താരാഷ്ട്ര വിമാനയാത്രകളും, മെട്രോ യാത്രകളും ഉണ്ടാകൂ എന്നാണ് മാർഗരേഖ വ്യക്തമാക്കുന്നത്. അതേസമയം, വിവാഹങ്ങൾക്കും മരണാനന്തരച്ചടങ്ങുകളിലും പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് തുടരും.
ഘട്ടംഘട്ടമായി ലോക്ക്ഡൗണിൽ നിന്ന് പുറത്തേക്ക് വരികയാണ് കേന്ദ്രസർക്കാർ. ഇത് ഒരു ‘എക്സിറ്റ് പ്ലാൻ’ ആയിത്തന്നെ കണക്കാക്കാം. എല്ലാ നിയന്ത്രണങ്ങളും ഒറ്റയടിക്ക് പിൻവലിക്കുന്നില്ല. ഓരോ നിയന്ത്രണങ്ങളും ആലോചിച്ച് മാത്രം പിൻവലിക്കും എന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. ‘വൈറസിനൊപ്പം ജീവിക്കുക’ എന്ന നയത്തിലേക്ക് കേന്ദ്രസർക്കാർ വരുന്നു. സാമൂഹിക അകലം പാലിച്ച്, നിയമങ്ങൾ പാലിച്ച്, മാസ്ക് ധരിച്ച് സാധാരണ ജീവിതം തുടരാമെന്ന നയമാണ് കേന്ദ്രം സ്വീകരിക്കുന്നത്.
രാജ്യത്തെ ആകെ കേസുകളുടെ എണ്ണത്തിൽ എഴുപത് ശതമാനവും ഏതാണ്ട് 15 നഗരങ്ങളിൽ നിന്നാണ്. അതുകൊണ്ട് തന്നെ ഗുരുതരമായി രോഗം ബാധിക്കപ്പെട്ട തീവ്രബാധിതമേഖലകളിൽ മാത്രം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബാക്കിയെല്ലാ ഇടങ്ങളിലും പൊതുജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള തീരുമാനമാണ് പുതിയ മാർഗരേഖയിലുള്ളത്.
അതേസമയം, കൂടുതൽ നിയന്ത്രണങ്ങൾ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തണമെങ്കിൽ അത് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാരുമായി ചർച്ച ചെയ്ത് ഏർപ്പെടുത്താം. പക്ഷേ മാർഗരേഖയിൽ വ്യക്തമാക്കുന്നതിന് പുറമേയുള്ള, ഇളവുകൾ സംസ്ഥാനങ്ങൾക്ക് നടപ്പാക്കാനാകില്ല.
Discussion about this post