ഫയല്‍ ഷെയറിങ് വെബ്സൈറ്റായ വിട്രാന്‍സ്ഫര്‍.കോമിന് ഇന്ത്യയില്‍ നിരോധനമേർപ്പെടുത്തി ടെലികോം വകുപ്പ്. രാജ്യതാല്പര്യവും പൊതുതാല്പര്യവും കണക്കിലെടുത്താണ് തീരുമാനമെന്നാണ് വിശദീകരണത്തിൽ പറയുന്നു.
വി ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട മൂന്ന് യുആര്‍എല്ലുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യത്തെ വിവിധ ടെലികോം സേവന ദാതാക്കള്‍ക്ക് ടെലികോം മന്ത്രാലയം നോട്ടീസ് അയച്ചതായി മുംബൈ മിറര്‍ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വലിയ ഫയലുകള്‍ ഇന്റര്‍നെറ്റ് വഴി കൈമാറുന്നതിന് ലക്ഷക്കണക്കിനാളുകള്‍ ഉപയോഗിക്കുന്ന സേവനമാണ് വി ട്രാന്‍സ്ഫര്‍. ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ആളുകള്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് വര്‍ധിച്ചതോടെ വി ട്രാന്‍സ്ഫറിന്റെ ഉപയോഗത്തില്‍ വലിയ വര്‍ധനവുണ്ടായിരുന്നു. വെബ്സൈറ്റില്‍ പ്രത്യേകം അക്കൗണ്ട് നിര്‍മിക്കാതെ തന്നെ രണ്ട് ജിബി വരെ യുള്ള ഫയലുകള്‍ കൈമാറാന്‍ വി ട്രാന്‍സ്ഫര്‍ വഴി സാധിക്കുമായിരുന്നു.
രാജ്യത്ത് വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യപ്പെടുന്നത് ഇത് ആദ്യമല്ല. മാല്‍വെയറുകള്‍ ഉള്‍ക്കൊള്ളുന്ന വെബ്സൈറ്റുകള്‍, പോണ് വെബ്സൈറ്റുകള്‍, ദേശസുരക്ഷയ്ക്ക് ഭീഷണിയാവുന്ന വെബ്സൈറ്റുകള്‍ എന്നിവ ഇന്ത്യയില്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്. വി ട്രാന്‍സ്ഫറിന് നിരോധനം ഏര്‍പ്പെടുത്താന്‍ പാകത്തില്‍ എന്ത് പിഴവാണ് വെബ്സൈറ്റിന്റെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് വ്യക്തമല്ല.
Discussion about this post