കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ജമാത്ത്-ഉല്-മുജാഹിദ്ദീൻ ഭീകരന് അറസ്റ്റില്‍. അബ്ദുള്‍ കരീം ഏലിയാസ് ബോറോ കരീം ആണ് അറസ്റ്റിലായത്.
2017 മുതല്‍ ഇന്ത്യയിലും ബംഗ്ലാദേശിലുമായി നിരവധി കേസുകളില്‍ അബ്ദുള്‍ കരീം പ്രതിയായിട്ടുണ്ട്. 2013-ല്‍ നടന്ന ബോധ് ഗയ സ്ഫോടനത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ അബ്ദുള്‍ കരീമിനെ എന്‍ഐഎ ചോദ്യം ചെയ്തേക്കും.
ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ബംഗ്ലാദേശ് ഭീകര സംഘടനയാണ് ജമാത്ത്-ഉല്-മുജാഹിദ്ദീന്‍(ജെഎംബി). ജമാത്ത്-ഉല്-മുജാഹിദ്ദീന്റെ പ്രധാനപ്പെട്ട നേതാക്കളില്‍ മൂന്നാമനാണിയാള് എന്നാണ് സൂചന. പോലീസ് ഏറെ നാളായി തെരയുന്ന ഇയാള്‍ കേരളത്തിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നത് എന്ന ഞെട്ടിക്കുന്ന വിവരവും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന കരീം കൊറോണ വ്യാപനത്തെ തുടര്‍ന്ന് മറ്റ് കുടിയേറ്റ തൊഴിലാളികള്‍ക്ക് ഒപ്പം തിരികെ ബംഗാളിലെത്തിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്. കുറെ നാളുകളായി ഇയാളുടെ ഫോണ്‍ നിരീക്ഷണത്തിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ലോക്ക് ഡൗണില്‍ കുടുങ്ങിയ വിവിധ ഭാഷാ തൊഴിലാളികളോടൊപ്പമാണ് ഇയാള്‍ കേരളത്തില്‍ നിന്നും ബംഗാളിലേക്ക് തിരിച്ചെത്തിയതെന്നും കണ്ടെത്തി. ഇത് കൂടാതെ ആറ് മാസത്തോളം വിവിധ സംസ്ഥാനങ്ങളില്‍ തങ്ങി പണം സമ്പാദിച്ച ശേഷം ഇയാള്‍ തിരികെ നാട്ടിലെത്തുകയാണ് പതിവെന്ന് അധികൃതര്‍ അറിയിച്ചു.
ഇയാൾ ജമാഅത് ഉള് മുജാഹിദിന്റെ ദുലിയന് മൊഡ്യുലിന്റെ തലവനും തീവ്രവാദികള്‍ക്ക് ആയുധങ്ങളും ഒളിച്ചു താമസിക്കാനുള്ള താവളങ്ങള്‍ ഒരുക്കി നല്‍കുന്നതിലും വിദഗ്ദന് ആണെന്ന് പോലീസ് പറഞ്ഞു.
2018-ല്‍ ബംഗ്ളാദേശില്‍ ഉള്ള ഇയാളുടെ വീട്ടില്‍ നടത്തിയ ഒരു പൊലീസ് പരിശോധനയില്‍ വന്‍ തോതില്‍ ആയുധ ശേഖരം പിടികൂടിയിരുന്നു.
Discussion about this post