ന്യൂയോര്‍ക്ക്: ഇന്ത്യ-ചൈന അതിര്‍ത്തി തർക്കത്തിൽ ഇന്ത്യയെ പിന്തുണച്ച് ചൈനയ്ക്ക് താക്കീതുമായി അമേരിക്ക വീണ്ടും രംഗത്ത്. സംഘര്‍ഷം ഉണ്ടായാല്‍ ഇന്ത്യയ്ക്കൊപ്പം നില്‍ക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി. ചൈന നടത്തുന്ന പ്രകോപനങ്ങള്‍ അംഗീകരിക്കാനാവില്ല. കൊറോണ വ്യാപനത്തിന്റെ പഴി കേള്‍ക്കാതിരിക്കാനാണ് ചൈന ഈ അഭ്യാസം കാട്ടുന്നത്.
ലഡാക്ക് അതിര്‍ത്തിയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷം ഇത്തരമൊരു അജണ്ടയുടെ ഭാഗമാണ്. അതിര്‍ത്തി മറികടന്ന് ഇന്ത്യന്‍ ഭൂമിയിലേക്ക് അതിക്രമിച്ച് കയറാന്‍ ചൈന നിരന്തരം ശ്രമിക്കുന്നുണ്ട്. ചൈനയുടെ സൈനിക ഭീഷണി നേരിടാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി അമേരിക്ക സഹകരിക്കും. ചൈനീസ് ഭീഷണി നേരിടാന്‍ സാദ്ധ്യമായതെല്ലാം അമേരിക്ക ചെയ്യുന്നുണ്ട്.
‘ഇന്ത്യന്‍ അതിര്‍ത്തികളിലെ പുതിയ താവളങ്ങളില്‍ നിന്നു ചൈനീസ് സൈന്യം പിന്മാറാതെ സംഘര്‍ഷം പരിഹരിക്കാനാവില്ലെന്ന് ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഗല്‍വാന്‍ താഴ്വര, പാങ്ഗോങ് തടാകത്തിന്റെ വടക്കന്‍ തീരം എന്നിവിടങ്ങളില്‍ സൈന്യത്തെ ദീര്‍ഘനാള്‍ നിലനിര്‍ത്താന്‍ ചൈന ശ്രമിക്കുന്നത് വീണ്ടും ഭാരതത്തിലേക്ക് കടന്നുകയറാനാണെന്ന്’- മൈക്ക് പോംപിയോ പറഞ്ഞു.
അതേസമയം, ലഡാക്കില്‍ ഇന്ത്യയുടെ നിയന്ത്രണരേഖയിലേക്ക് ചൈന നടത്തിയ കടന്നുകയറ്റം ആശങ്ക ഉണ്ടാക്കുന്നതാണെന്ന് യു.എസ് ഹൗസ് ഒഫ് റെപ്രസന്റേറ്റീവ്സ് ഫോറിന് അഫയേഴ്സ് കമ്മിറ്റി അദ്ധ്യക്ഷനായ എലിയോട്ട് ഏംഗല്‍ പറഞ്ഞു. അതിര്‍ത്തിപ്രശ്നം രമ്യമായി പരിഹരിക്കുന്നതിനുപകരം പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കാന്‍ ചൈന വീണ്ടും ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഷയം നയതന്ത്രപരമായി കൈകാര്യം ചെയ്യണമെന്നും നിലവിലെ മാനദണ്ഡം അടിസ്ഥാനമാക്കി പ്രശ്നപരിഹാരം കാണമെന്നും ഏംഗല്‍ ചൈനയോട് ആവശ്യപ്പെട്ടു.
‘അതിര്‍ത്തിയില്‍ ചൈന നടത്തുന്ന ലംഘനങ്ങള്‍ ആശങ്കയുളവാക്കുന്നതാണ്. കരുത്താണ് ശരി എന്ന് കരുതുന്ന ലോകത്തല്ല നാം ജീവിക്കുന്നത്. എല്ലാ രാജ്യങ്ങളും ഒരേ തരത്തിലുള്ള പെരുമാറ്റച്ചട്ടം അനുസരിക്കാന്‍ ബാധ്യസ്ഥരാണ്’-അദ്ദേഹം വ്യക്തമാക്കി.
Discussion about this post