ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. ബുധനാഴ്ച രാവിലെ നടന്ന ഏറ്റുമുട്ടലിലാണ് മൂന്ന് ജെയ്ഷെ മുഹമ്മദ് തീവ്രവാദികളെ സൈന്യം വധിച്ചത്.
ജെയ്ഷെ മുഹമ്മദ് മേധാവി മസൂദ് അസറിന്റെ ബന്ധു ഉള്‍പ്പടെയുള്ളവരാണ് കൊല്ലപ്പെട്ടത്. മസൂദ് അസറിന്റെ കുടുംബക്കാരനായ അബ്ദുള്‍ റഹ്മാന് ഏലിയാസ് ഫൗജിയാണ് കൊല്ലപ്പെട്ടത്. പരാജയപ്പെട്ട പുല്‍വാമ മോഡല്‍ ആക്രമണം ആസൂത്രണം ചെയ്തത് ഇയാളാണെന്നാണ് റിപ്പോര്‍ട്ട്.
ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയ സൈന്യത്തിന് നേരെ ഭീകരർ വെടിയുതിര്‍ക്കുകയായിരുന്നു. ഇവരുടെ പക്കലുണ്ടായിരുന്ന ആയുധങ്ങളും സ്ഫോടക വസ്തുക്കളും സൈന്യം പിടിച്ചെടുത്തു.
സൈന്യവും പൊലീസും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. പ്രദേശത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചിരിക്കുകയാണ്. ഭീകരർക്കായി തിരച്ചില്‍ തുടരുകയാണെന്ന് സൈന്യം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ട്രാല്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചിരുന്നു.
Discussion about this post