തിരുവനന്തപുരം: വിക്ടേഴ്സ് ചാനല്‍ വഴി ഓണ്‍ലൈന്‍ ക്ലാസെടുത്ത അദ്ധ്യാപികമാരെ അവഹേളിച്ച സംഭവത്തില്‍ കൂടുതല്‍ കൗമാരക്കാര്‍ അറസ്റ്റിൽ. ഇന്‍സ്റ്റാഗ്രാമില്‍ ബ്ലൂ സാരി ടീച്ചര്‍ എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ മലപ്പുറം സ്വദേശിയായ പതിനാറുകാരനെ കസ്റ്റഡിയിലെടുത്ത് പൊലീസ് മൊഴി രേഖപ്പെടുത്തി.
ഇന്‍സ്റ്റാഗ്രാമിലെ വിവിധ ഗ്രൂപ്പുകളിലൊന്നിന്റെ അഡ്മിന് ഈ കുട്ടിയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഗ്രൂപ്പില്‍ മോശം കമന്റുകളിട്ട നാല് വിദ്യാര്‍ത്ഥികളേയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കൂടാതെ ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാദ്ധ്യമങ്ങളിലൂടെ അദ്ധ്യാപികമാരെ അവഹേളിക്കുന്ന തരത്തില്‍ കമന്റിട്ട പലരേയും തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. നിരവധി പേര് ഇതിനോടകം കമന്റുകള്‍ നശിപ്പിച്ച് കളഞ്ഞിട്ടുണ്ട്. ഗ്രൂപ്പുകളുണ്ടാക്കിയവരിലും മോശം കമന്റിട്ടവരിലും കൗമാരക്കാരാണ് ഏറേയും.
അദ്ധ്യാപികരമാരെ അവഹേളിച്ച സംഭവത്തില്‍ നാല് പ്ലസ് ടു വിദ്യാര്‍ത്ഥികളെ സൈബര്‍ ക്രൈം പൊലീസ് ഇന്നലെ തിരിച്ചറിഞ്ഞിരുന്നു. സന്ദേശം പ്രചരിപ്പിച്ച വാട്സാപ് ഗ്രൂപ്പിലെ അംഗങ്ങളും കണ്ണൂര്‍, എറണാകുളം സ്വദേശികളുമായ വിദ്യാര്‍ത്ഥികളെയാണ് തിരിച്ചറിഞ്ഞത്. ഇവരുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു. സന്ദേശം പ്രചരിപ്പിച്ചതില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്ന് സൈബര്‍ പൊലീസ് അറിയിച്ചു.
Discussion about this post