വാഷിഗ്ടൺ: ഗാൽവൻ താഴ്വരയിൽ ഇന്ത്യൻ സൈനികരുമായുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട ചൈനീസ് സൈനീകരുടെ വിവരങ്ങൾ പുറത്തുവിടാത്തതിൽ ചൈനയിൽ ഭരണകൂടത്തിനു നേരെ വൻ പ്രതിഷേധം. മരിച്ച പട്ടാളക്കാരുടെ എണ്ണം, പേര്, മറ്റുവിവരങ്ങൾ എന്നിവ രഹസ്യമാക്കിവെക്കുന്നതാണ് സൈനികരുടെ ബന്ധുക്കളെ പ്രകോപിപ്പിക്കുന്നത്.
ചൈനയിലെ സാമൂഹികമാധ്യമമായ ‘വീബോ’യിലൂടെയാണ് വ്യാപക പ്രതിഷേധം ഉയരുന്നത്. മരിച്ച സൈനികരുടെ വിവരങ്ങൾ പുറത്തുവിടുന്നതിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് യു.എസ്. ആസ്ഥാനമായ ‘ബ്രീറ്റ്ബാർട്ട് ന്യൂസ്’ റിപ്പോർട്ടു ചെയ്യുന്നു. വീബോയിലൂടെ ദേഷ്യവും സങ്കടവും നിരാശയും പ്രകടിപ്പിക്കുന്നവരെ ശാന്തരാക്കാൻ ഭരണകൂടം പാടുപെടുകയാണെന്നാണ് റിപ്പോർട്ട്.
ജൂൺ 15-നുണ്ടായ സംഘർഷത്തിൽ വീരമൃത്യു വരിച്ച കേണൽ അടക്കമുള്ള 20 പേരുടെ വിവരങ്ങൾ ഇന്ത്യ പുറത്തുവിട്ടിരുന്നു. ഇവരുടെ ഭൗതികശരീരം നാട്ടിലെത്തിച്ച് സൈനിക ബഹുമതിയോടെ സംസ്കരിക്കുകയുംചെയ്തു.
അതേസമയം കമാൻഡിങ് ഓഫീസറും ഏതാനും സൈനിക ഓഫീസർമാരും കൊല്ലപ്പെട്ടെന്നു മാത്രമാണ് ചൈനീസ് സർക്കാർ ഇതുവരെ വെളിപ്പെടുത്തിയിട്ടുള്ളത്. എന്നാൽ സംഘർഷത്തിൽ ചൈനയുടെ ഭാഗത്ത് 43-ലധികം സൈനികർ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്തതായി ഇന്ത്യൻ രഹസ്യാന്വേഷകർക്ക് വിവരം ലഭിച്ചിരുന്നു.
ലഡാക്കിലെ തത്സ്ഥിതി ഏകപക്ഷീയമായി മാറ്റാൻ ചൈന ശ്രമിച്ചതാണ് സംഘർഷത്തിനു കാരണമായത്. ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയിട്ടുള്ള ധാരണ ചൈന പാലിച്ചിരുന്നെങ്കിൽ സംഘർഷം ഒഴിവാക്കാമായിരുന്നെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
Discussion about this post