കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ തന്നെയും വിളിച്ചെന്നു വെളുപ്പെടുത്തലുമായി നടന് ധര്മജന് ബോള്‍ഗാട്ടി. ലോക്ക്ഡൗണ്‍ സമയത്താണു വിളിച്ചതെന്നും നടിമാരായ ഷംന കാസിമിന്റെയും മിയയുടെയും നമ്പറുകള്‍ ഇവര്‍ ആവശ്യപ്പെട്ടെന്നും കൊച്ചി കമ്മിഷണര്‍ ഓഫിസില്‍ മൊഴി നല്കിയ ശേഷം ധര്മജന് മാധ്യമങ്ങളോട് പറഞ്ഞു.
അഷ്കര്‍ അലി എന്നു പരിചയപ്പെടുത്തിയ ആളാണ് വിളിച്ചത്. സ്വര്‍ണക്കടത്തിന്റെ ആള്‍ക്കാരാണെന്നും സെലിബ്രെറ്റികളെ ഉപയോഗിച്ച് സ്വര്‍ണം കടത്തുന്നവരാണെന്നും പറഞ്ഞു. കോടിക്കണക്കിനു രൂപയുടെ കണക്കുകളും പറഞ്ഞു. ലോക്ഡൗണ്‍ സമയത്തു തമാശയ്ക്ക് വിളിക്കുന്നവരാണെന്നാണു കരുതിയത്. ഷംനയുടെയും മിയയുടെയും നമ്പറുകളാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാജി പട്ടിക്കരയാണ് തന്റെ നമ്പര്‍ പ്രതികള്‍ക്ക് കൊടുത്തത്. ഇക്കാര്യം ഷംനയോട് പറഞ്ഞിരുന്നില്ലെന്നും ധര്മജന് വ്യക്തമാക്കി.
ആകെ രണ്ടോ മൂന്നോ തവണയാണ് വിളിച്ചത്. പോലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞതോടെ അവര്‍ വിളിച്ചിരുന്ന നമ്പര്‍ സ്വിച്ച് ഓഫ് ആയി. പിന്നീട് വിളിച്ചിട്ടില്ല. പ്രൊഡക്ഷന്‍ കണ്ട്രോളര് എന്തുകൊണ്ടാണ് തന്റെ നമ്പര്‍ കൊടുത്തതെന്ന് അറിയില്ല. ഇക്കാര്യം ചോദിക്കും. അദ്ദേഹത്തോട് പിണക്കമില്ലെന്നും ധര്മജന് കൂട്ടിച്ചേർത്തി.
തട്ടിപ്പില്‍ സിനിമാ മേഖലയ്ക്കുള്ള ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ധര്‍മജനെ വിളിപ്പിച്ച് മൊഴിയെടുത്തത്. ധര്‍മജന്റെ ഫോണ്‍ നമ്പര്‍ പ്രതികളില്‍ നിന്ന് കണ്ടെടുത്തിരുന്നു. ഇതു സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ച് അറിയുന്നതിനാണ് ഇദ്ദേഹത്തോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.
Discussion about this post