ഹൈദരാബാദ്: കൊറോണ രോഗികള്‍ക്ക് നല്കുന്ന അന്റിവൈറല്‍ ഇന്‍ജക്ഷനായ റെംഡിസിവിറടക്കമുള്ള മരുന്നുകള്‍ അനധികൃതമായി വില്‍പ്പനയ്ക്കെത്തിച്ച രണ്ട് പേര് അറസ്റ്റിൽ. ഇവരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ മരുന്നും പിടികൂടി. ഉത്തര മേഖല ടാസ്ക് ഫോഴ്സ്, ഡ്രഗ് ഇന്‍സ്പക്ടര്‍മാര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തി മരുന്ന് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരന്മാരായ സുനില്‍ അഗര്‍വാള്‍, സോനു അഗര്‍വാള്‍ എന്നിവരാണ് പിടിയിലായത്.
അനധികൃതമായി വില്‍ക്കാനായി എത്തിച്ച 5,50,000 രൂപയുടെ മരുന്നാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഹൈദരാബാദിന് സമീപമുള്ള ചില്‍ക്കല്‍ഗുഡ, രാംഗോപാല്‍പേട്ട് എന്നിവിടങ്ങളില്‍ നടന്ന പരിശോധനയിലാണ് മരുന്നുകള്‍ പിടിച്ചെടുത്തത്. 100എംജിയുടെ റെംഡിസിവിര്‍ ഇന്ജക്ഷന് നാലെണ്ണം, ഫാബിഫഌ 200 എംജിയുടെ 30 സ്ട്രിപ്പുകള്‍ (ഓരോ സ്ട്രിപ്പിലും 35 ഗുളികകള്‍), ചൈനീസ് നിര്‍മിത പള്‍സ് ഒക്സിമെറ്റേഴ്സിന്റെ 135 പായ്ക്കറ്റുകള്‍, മൂന്ന് മൊബൈല്‍ ഫോണുകള്‍ എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
ചില്‍ക്കല്‍ഗുഡയില്‍ മരുന്ന് വ്യാപാരം നടത്തുന്നവരാണ് സഹോദരന്മാരായ ഇരുവരുമെന്ന് പൊലീസ് പറയുന്നു. കോവിഡ് വ്യാപനം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പരമാവധി ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തിലാണ് പ്രതികള്‍ അനധികൃതമായി ഇത്തരത്തില്‍ മരുന്നെത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. അവശ്യ മരുന്നുകള്‍ കരിചന്തയില്‍ വിറ്റ് അനധികൃത പണം സമ്പാദനമായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
അംഗീകൃത സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും മാത്രം ആണ് ഈ മരുന്ന വില്ക്കാന് അവകാശമുള്ളത്. ഇക്കാര്യം ഇവര്‍ എത്തിച്ച പായ്ക്കറ്റുകളില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. രോഗിയുടേയും അടുത്ത ബന്ധുവിന്റേയും പരിശോധിക്കുന്ന ഡോക്ടറുടേയും സമ്മതത്തോടെ മാത്രമേ റെംഡിസിവിര്‍ ഉപയോഗിക്കാന്‍ പാടുള്ളു. ഇക്കാര്യം ഒപ്പിട്ട് വാങ്ങിയ ശേഷമാണ് മരുന്ന് കോവിഡ് രോഗിയില്‍ പ്രയോഗിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Discussion about this post