ഡല്‍ഹി: കൊറോണ വാക്സിന്റെ തടസമില്ലാത്ത വിതരണത്തിനും ഫലപ്രദമായ ഉപയോഗത്തിനുമുള്ള സാഹചര്യമൊരുക്കാനുള്ള നടപടികള്‍ ഇന്ത്യയിൽ തുടങ്ങി. ഇതിനായി വാക്സിന്റെ വിതരണപ്രക്രിയ മുതല്‍ ധാര്‍മികത വരെയുള്ള വിവിധ വിഷയങ്ങളിലൂന്നിയുള്ള പ്രാഥമിക ചര്‍ച്ചകള്‍ ഇന്ത്യയില്‍ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയുള്‍പ്പെടെയുള്ള വിവിധ ലോകരാഷ്ട്രങ്ങളില്‍ വാക്സിന് പരീക്ഷണങ്ങള്‍ അന്തിമഘട്ടത്തിലാണ്.
ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക മേഖലയിലുള്‍പ്പെടുന്ന വിവിധ മന്ത്രാലയങ്ങളും സ്ഥാപനങ്ങളും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്. ഒമ്പതോളം വാക്സിനുകളുടെ വികസനത്തിലാണ് ഇപ്പോള്‍ അധികൃതര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതില്‍ ഓക്സ്ഫോഡിന്റെ ആസ്ട്രസെനകയിലാണ് കൂടുതല്‍ പ്രതീക്ഷ. പുണെ ആസ്ഥാനമായ സെറം ഇന്‍സ്റ്റിട്യൂട്ട് ഈ വാക്സിന്റെ ഇന്ത്യന്‍ നിര്‍മാണത്തിനൊരുങ്ങുകയാണ്. ആസ്ട്രസെനകയുടെ പരീക്ഷണം ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യയിലാരംഭിക്കും. തദ്ദേശീയമായി വികസിപ്പിക്കുന്ന രണ്ട് വാക്സിനുകള്‍ വികസനത്തിന്റെ ആദ്യഘട്ടത്തിലാണ്.
പരീക്ഷണം ആരംഭിക്കാനിരിക്കെ അവസാന ഘട്ടത്തില്‍ ഉണ്ടാകാനിടയുള്ള പ്രതിസന്ധികള്‍ ഒഴിവാക്കുന്നതിനാണ് അടിയന്തര ചര്‍ച്ചകളുള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദൂരഗ്രാമങ്ങളിലെ വാക്സിന് വിതരണവും വന്‍ തോതിലുള്ള ശീതികരണസംവിധാനവും ഒരുക്കുന്ന കാര്യമാണ് പ്രതിസന്ധികളിലൊന്നെന്ന് ഔദ്യോഗിക വക്താവ് വ്യക്തമാക്കി.
സര്‍ക്കാര്‍ ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും കൂടാതെ സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടുന്ന വാക്സിന് വിതരണത്തെ കുറിച്ചുള്ള ചര്‍ച്ചകളും നടന്നുകൊണ്ടിരിക്കുകയാണ്.
Discussion about this post