ഡല്‍ഹി: റഫാല്‍ യുദ്ധവിമാനങ്ങള്‍ എത്തുന്നത് പ്രമാണിച്ച് അംബാലയില്‍ ഏർപ്പെടുത്തിയിരിക്കുന്നത് കനത്ത സുരക്ഷ. വ്യോമസേനാതാവള പരിസരത്ത് ജില്ലാ അധികാരികള്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
വ്യോമതാവളത്തോടു ചേര്‍ന്ന് ധുല്‍കോട്ട്, ബല്‍ദേവ് നഗര്‍, ഗര്‍ണാല, പഞ്ചഘോഡ എന്നീ ഗ്രാമങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
വ്യോമതാവളത്തിന്റെ മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍ സ്വകാര്യ ഡ്രോണുകള്‍ പറത്തുന്നതും ഫോട്ടോയും വീഡിയോയും എടുക്കുന്നതും നിരോധിച്ചിരിക്കുകയാണ്.
ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് വിമാനങ്ങളുടെ ആദ്യ ബാച്ച് അഞ്ച് വിമാനങ്ങള്‍ ഹരിയാണയിലെ അംബാല വ്യോമസേനാ താവളത്തില്‍ എത്തുക. വ്യോമസേനാ മേധാവി ആര്.കെ.എസ് ബദൗരിയ നേരിട്ടെത്തി വിമാനങ്ങളെ സ്വീകരിക്കും.
രാജ്യത്തിന്റെ വ്യോമപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ 7000 കിലോമീറ്ററുകള്‍ താണ്ടി റഫാല്‍ വിമാനങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഇന്ത്യയില്‍ എത്തുന്നത്.
മെറ്റിയോര്‍ എയര്‍ ടു എയര്‍ മിസൈല്‍, സ്കാള്‍പ് മിസൈല്‍, ഇന്ത്യ ആവശ്യപ്പെട്ട റഡാര്‍ വാണിങ് റിസീവര്‍, ലോബാന്‍ഡ് ജാമര്‍, 10 മണിക്കൂര്‍ ഫ്ളൈറ്റ് ഡാറ്റാ റെക്കോര്‍ഡിങ്, ഇന്‍ഫ്രാറെഡ് സെര്‍ച്ച് ആന്‍ഡ് ട്രാക്കിങ് സിസ്റ്റം, വിമാനത്തിലെ ഉപകരണങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കുന്ന ഡിസ്പ്ലേയുള്ള ഇസ്രയേല്‍ നിര്‍മിത ഹെല്‍മെറ്റ് എന്നിവയാണ് വിമാനത്തില്‍ നല്‍കിയിരിക്കുന്നത്.
Discussion about this post