വാഷിങ്ടന്‍: പ്രസിഡന്റ് ഷീ ചിന്‍പിങ്ങിന്റെ കീഴില്‍ ചൈന കൂടുതല്‍ ആക്രമണസ്വഭാവും ധാര്‍ഷ്ട്യവും കാട്ടുന്നെന്ന് അമേരിക്ക. ഇന്ത്യന്‍ വംശജയും യുഎന്നിലെ മുന്‍ അമേരിക്കന്‍ അംബാസഡറുമായ നിക്കി ഹാലെയാണ് രംഗത്തെത്തിയിരിക്കുന്നത്. അവരുടെ ആ മനോഭാവത്തിന് അധികം ആയുസ്സില്ലെന്നും ഹാലെ പറഞ്ഞു.
താന്‍ യുഎന്നിലുണ്ടായിരുന്ന കാലയളവില്‍ ചൈന ശാന്തവും നയതന്ത്രപരവുമായിരുന്നുവെന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ പ്രസിഡന്റ് ഷീ സ്വയം രാജാവായി പ്രഖ്യാപിച്ചതോടെ ചൈന കൂടുതല്‍ ആക്രമണസ്വഭാവം പ്രകടിപ്പിക്കാന്‍ തുടങ്ങി. മറ്റു രാജ്യങ്ങള്‍ക്കു നേരെ വിരല്‍ ചൂണ്ടി, നിങ്ങള്‍ ഞങ്ങളെ അനുകൂലിക്കണമെന്നു പറയാന്‍ ആരംഭിച്ചു. യുഎന്നിലാണെങ്കിലും പദവികള്‍ക്കും നേതൃസ്ഥാനങ്ങള്ക്കും വേണ്ടി മുറവിളി കൂട്ടുകയാണ്-നിക്കി ഹാലെ പറഞ്ഞു.
ചൈനയുടെ ഈ മനോഭാവം മറ്റു രാജ്യങ്ങള്‍ക്കു സഹിക്കുന്നില്ല. അതോടെ അവര്‍ ശബ്ദത്തിന്റെ കടുപ്പം കൂട്ടുകയാണ്. എന്നാല്‍ ഇത് അധികനാള്‍ നീളില്ല. ഏതൊരു രാജ്യമാണോ പൗരന്മാര്ക്കു സ്വാതന്ത്ര്യം അനുവദിക്കാത്തത് അവിടെ കാലക്രമേണ വിമതസ്വരം ഉയരുക തന്നെ ചെയ്യും. ഹോങ്കോങ്, തയ്വാന്, ദക്ഷിണ ചൈനാകടല്‍, ഇന്ത്യ എന്നിവിടങ്ങളില്‍ സമ്മര്‍ദം തുടരുകയാണ് ചൈന.
എന്നാല്‍ അമേരിക്കന്‍ സൈനിക ശക്തി എന്താണെന്ന് അവരെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കണം. ചൈനയില്‍ വ്യാപാരം നടത്തിയാല്‍ ചൈനീസ് സൈന്യത്തിനു വേണ്ടി പ്രവര്‍ത്തിക്കേണ്ടിവരുമെന്ന് യുഎസ് കമ്പനികളും മനസ്സിലാക്കണം. ദേശസുരക്ഷയ്ക്ക് ഭീഷണിയാണിതെന്ന് കമ്പനികളെ ബോധ്യപ്പെടുത്തണമെന്നും ഹാലെ വ്യക്തമാക്കി.
ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് അടയ്ക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ നീക്കത്തെ അവര്‍ പിന്തുണച്ചു. കോണ്‍സുലേറ്റുകള്‍ വര്‍ഷങ്ങളായി ചാരകേന്ദ്രങ്ങളാണെന്നും ഹാലെ കൂട്ടിച്ചേർത്തു.
Discussion about this post