ഡൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര കാബിനറ്റിന്റെ അംഗീകാരം. സ്കൂൾ വിദ്യാഭ്യാസവും ഉന്നതതല വിദ്യാഭ്യാസവും അടിമുടി അഴിച്ചു പണിയാനുള്ളള്ള നയത്തിനാണ് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്. സാങ്കേതിക വിദ്യയിലൂന്നിയുളള ദേശീയ വിദ്യാഭ്യാസ നയമാണ് ഇനി വരാൻ പോകുന്നത്. 2030 ഓടെ എല്ലാവർക്കും വിദ്യാഭ്യാസം എന്നതാണ് ലക്ഷ്യം.
ഐഎസ്ആർഒ മുന്‍ ചെയര്‍മാന്‍ ഡോ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള സമിതി തയ്യാറാക്കിയ പുതിയ ദേശീയ വിദ്യാഭ്യാസ നയം 2019 മേയിലായിരുന്നു സര്‍ക്കാരിന് സമര്‍പ്പിച്ചത്. സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നേരത്തെ പ്രസിദ്ധീകരിച്ച കരട് നയത്തില്‍ പൊതുജനങ്ങളില്‍നിന്നും വിദ്യാഭ്യാസ വിദഗ്ധരില്‍നിന്നും സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിച്ച ശേഷമാണ് വിദ്യാഭ്യാസ നയത്തിന് അന്തിമ രൂപം നല്‍കിയത്.
1986-ലാണ് ഇതിനുമുന്‍പ് വിദ്യാഭ്യാസ നയം നടപ്പാക്കിയിട്ടുള്ളത്. ഇതില്‍ 1992 ലായിരുന്നു ഒടുവില്‍ മാറ്റംവരുത്തിയത്. മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ പേര് വിദ്യാഭ്യാസ മന്ത്രാലയമെന്ന് മാറ്റാമെന്നും കാബിനെറ്റ് അംഗീകരിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ സമഗ്രമായ മാറ്റം വരുത്താനുള്ള നിര്‍ദേശങ്ങളടങ്ങിയതാണ് പുതിയ വിദ്യാഭ്യാസ നയം. 3 വയസ്സുമുതൽ 18 വയസ് വരെ നിർബന്ധിത വിദ്യാഭ്യാസം ഉറപ്പാക്കും. LP, UP, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സമ്പ്രദായം ഇല്ലാതാക്കും.
ഇപ്പോൾ പിന്തുടര്‍ന്നു വരുന്ന 10+2 രീതി 5+3+3+4-ലേക്ക് മാറ്റാന്‍ മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി തയ്യാറാക്കിയ പുതിയ വിദ്യാഭ്യാസ നയം ശുപാര്‍ശ ചെയ്യുന്നു. കോത്താരി കമ്മീഷന്റെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് 1968-ല്‍ രൂപം നല്‍കിയ വിദ്യാഭ്യാസ നയപ്രകാരമാണ് സ്‌കൂള്‍ വിദ്യാഭ്യാസം 10+2 രീതി അവംലംബിച്ചത്.
ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളെ വിവിധ ഘട്ടങ്ങളായി തിരിച്ച രീതിയാണ് നിലവിലെ 10+2 രീതി. 1 മുതല്‍ 5 വരെ പ്രൈമറി, 6 മുതല്‍ 8 വരെ അപ്പര്‍ പ്രൈമറി, 9, 10 ക്ലാസുകള്‍ സെക്കന്‍ഡറിയും 11, 12 ക്ലാസുകള്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളുമായി കണക്കാക്കുന്ന രീതിയാണിത്. പുതിയ നയത്തില്‍ ഹയര്‍ സെക്കന്‍ഡറി എന്ന വിഭാഗം ഒഴിവാക്കി 11, 12 ക്ലാസുകളെ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. അതായത് പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തിൽ 18 വർഷം കൊണ്ട് 12 ഗ്രേഡുകളാണുണ്ടാകുക. മാത്രമല്ല അടുത്ത 15 വർഷത്തിനുള്ളിൽ അഫിലിയേറ്റഡ് കോളേജ് സമ്പ്രദായം പൂർണ്ണമായും നിർത്തലാക്കും. മറ്റൊരു പ്രധാന തീരുമാനം എന്ന് പറയുന്നത് എംഫിൽ നിർത്തലാക്കുന്നതാണ്.
അണ്ടര്‍ ഗ്രാജുവേറ്റ് കോഴ്‌സുകള്‍ മൂന്നോ നാലോ വര്‍ഷമായിരിക്കും. ഈ കോഴ്‌സുകളിലെ പഠനം ഇഷ്ടാനുസരണം ഇടയ്ക്ക് വച്ച് നിര്‍ത്താനും ഇടവേളയെടുക്കാനും പുതിയ നയം അനുവദിക്കുന്നുണ്ട്. അതായത് രണ്ടുവർഷം കഴിഞ്ഞ് പഠനം നിര്‍ത്തിയാല്‍ അതുവരെ പഠിച്ചതിനുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കും. നിയമം, ആരോഗ്യം ഒഴികെയുള്ള എല്ലാ കോഴ്‌സുകളും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഒരു അതോറിറ്റിയുടെ കീഴിലായിരിക്കും.
വെറും പഠനത്തെക്കാള്‍ അറിവിനാണ് ഇനി പ്രാധാന്യം കൊടുക്കുക. ബോര്‍ഡ് പരീക്ഷകള്‍ ഊന്നല്‍ നല്‍കുക അറിവിനായിരിക്കും. അധ്യാപകരുടെ വിലയിരുത്തല്‍ കൂടാതെ സഹവിദ്യാര്‍ത്ഥികളുടെ വിലയിരുത്തൽ കൂടി ഉൾപ്പെടുന്നതായിരിക്കും ഇനി മുതൽ റിപ്പോർട്ട് കാർഡ്. 34 വര്‍ഷമായി വിദ്യാഭ്യാസ നയത്തില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നുവെന്ന് നയം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
കലയും ശാസ്ത്രവും തമ്മിലും, പാഠ്യ- പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കിടയിലും, തൊഴില്‍-പഠന മേഖലകള്‍ക്കിടയിലും വേര്‍തിരിവുകള്‍ ഉണ്ടാകില്ല. ആറാം ക്ലാസ് മുതല്‍ സ്‌കൂളുകളില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ആരംഭിക്കും ഒപ്പം ഇന്റേണ്‍ഷിപ്പും ഉള്‍പ്പെടുത്തും. സ്‌കൂള്‍ വിദ്യാഭ്യാസത്തിനായുള്ള പുതിയതും സമഗ്രവുമായ ദേശീയ പാഠ്യപദ്ധതി, എൻസിഎഫ്എസ്ഇ 2020-21 എൻസിഇആർടി വികസിപ്പിക്കും. അധ്യാപകര്‍ക്ക് ദേശീയ പ്രഫഷണല്‍ സ്റ്റാന്‍ഡ് കൊണ്ടുവരും. ജിഡിപിയുടെ ആറ് ശതമാനം വിദ്യാഭ്യാസ മേഖലയ്ക്കായി സര്‍ക്കാര്‍ നീക്കിവെക്കണമെന്നും കമ്മീഷന്‍ ശുപാർശ ചെയ്യുന്നുണ്ട്. റെഗുലേറ്ററി അതോറിറ്റിയായിരിക്കും ഇനി ഉന്നത വിദ്യാഭ്യാസ മേഖലയുടെ മുഴുവന്‍ ചുമതലയും.
Discussion about this post