തിരുവനന്തപുരം: സ്റ്റാര്‍ട്ടപ് മിഷനില്‍ ചട്ടവിരുദ്ധമായി നിയമനം നേടിയ ലാബി ജോര്‍ജ് രാജിവെച്ചതായി റിപ്പോർട്ട്. യുഎസ് പൗരത്വമുള്ള ഇവരെ കേരള സ്റ്റാര്‍ട്ട് അപ് മിഷനില്‍ സീനിയര്‍ ഫെല്ലോ ആയാണ് നിയമിച്ചിരുന്നത്. ഇത് വിവാദം ആയതിന്റെ പശ്ചാത്തലത്തിലാണ് ലാബി ജോര്‍ജിപ്പോള്‍ രാജിവെച്ച് ഒഴിയുന്നതെന്ന് ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു.
സ്റ്റാര്‍ട്ടപ് മിഷനിലെ പ്രോഡക്ട് മാര്‍ക്കറ്റിങ് വിഭാഗത്തിലായിരുന്നു നിയമനം. 80000 രൂപ മാസ ശമ്പളത്തിലാണ് ലാബി ജോര്‍ജിനെ നിയമിച്ചിരുന്നത്. വിദേശ പൗരത്വമുള്ളവരെ നിയമിത്തണമെങ്കില്‍ വിദശകാര്യ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമുണ്ട്. ഇതെല്ലാം മറികടന്നാണ് സ്റ്റാര്‍ട്ടപ്പില്‍ ലാബി ജോര്‍ജ് നിയമനം നേടിയത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് യോഗ്യതയില്ലാതെ ഐ.ടി വകുപ്പില്‍ നിയമനം നല്കിയതു സംബന്ധിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ‘ഇഞ്ചിപ്പെണ്ണ്’ എന്നറിയപ്പെടുന്ന ലാബി ജോര്‍ജിന്റെ നിയമനവും ചര്‍ച്ചയായത്.
അമേരിക്കന്‍ പൗരത്വമുള്ള ഇന്ത്യാക്കാര്‍ക്ക് നല്കുന്ന ഓവര്‍സീസ് ഇന്ത്യന്‍ സിറ്റിസണ്‍ (ഒസിഐ) കാര്‍ഡ് ഇവര്‍ക്കുണ്ടെന്നായിരുന്നു സ്റ്റാര്‍ട്ടപ്പ് മിഷന് അധികൃതര്‍ അറിയിച്ചത്. എന്നാല്‍ ഇത്തരം ചുമതലകളില്‍ ഒസിഐ കാര്‍ഡുള്ള വിദേശ പൗരന്മാരെ നിയമിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. എന്നാല്‍ ഇവരുടെ കാര്യത്തില്‍ ഇത്തരത്തില്‍ അനുമതി ലഭിച്ചിരുന്നോ എന്ന ചോദ്യത്തോട് സ്റ്റാര്‍ട്ടപ്പ് മിഷന് പ്രതികരിച്ചിട്ടില്ലെന്നും ജന്മഭൂമി റിപ്പോർട്ടിൽ പറയുന്നു.
ആമസോണ്‍, ഗൂഗിള്‍ മാജിക് ലീപ്പ് അടക്കമുള്ള വിവിധ കമ്പനികളില്‍ 20 വര്‍ഷത്തിലധികം പ്രവര്‍ത്തന പരിചയമുണ്ടെന്ന് അവകാശപ്പെട്ടാണ് ഇവര്‍ സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ജോലിയില്‍ കയറിയത്. ഇതില്‍ പലതും വിശ്വാസയോഗ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്റ്റാര്‍ട്ടപ് മിഷനില്‍ നിയമനം നേടുന്നതിന് മുമ്പ് ഇവര്‍ സമൂഹമാധ്യമങ്ങളില്‍ മറ്റൊരു പേരില്‍ സജീവമായിരുന്നു. ഇഞ്ചിപ്പെണ്ണ് എന്ന പേരിലും അറിയപ്പെട്ടിരുന്ന ലാബി ജോര്‍ജ് വോക്ക് ജേണല്‍ എന്ന ഒരു മാധ്യമ സ്ഥാപനവും നടത്തിയിരുന്നു.
Discussion about this post