ഡല്‍ഹി: അതിർത്തിയിലെ ചൈനീസ് നടപടികളിൽ അതൃപ്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി യോഗം ഇന്ന് ചേരും. ചൈനയുമായി കമാന്റര്‍തല ചര്‍ച്ചയുടെ അഞ്ചാം ഘട്ടം പൂര്‍ത്തിയായതിന് ശേഷമാണ് യോഗം നടക്കുന്നത്. ലെഫ്. ജനറല്‍ ഹരീന്ദര്‍ സിംഗും ചൈനയുടെ മേജര്‍ ജനറല്‍ ലിയൂ ലിന്നും തമ്മിലാണ് ചൈനയുടെ അതിര്‍ത്തിമേഖലയിലെ മോള്‍ഡോവില്‍ വച്ച് ചര്‍ച്ച നടത്തിയത്. ഇരുരാജ്യങ്ങളുടേയും സൈനിക ഉദ്യോഗസ്ഥരുടെ അഞ്ചാം ഘട്ട ചര്‍ച്ച ആണ് നടന്നത്.
ചൈന സ്റ്റഡി ഗ്രൂപ്പിന്റെ ഭാഗമായാണ് ഇന്ന് അടിയന്തിര യോഗം. യോഗത്തിൽ മുതിര്‍ന്ന സര്‍ക്കാര്‍ സൈനിക ഉദ്യോഗസ്ഥര്‍ പങ്കെടുത്തേക്കും. യോഗത്തിന് മുമ്പ് കരസേനാ മേധാവി എം.എം.നരവാനേ ലഡാക്കിലെ സ്ഥിതിയും ഇരുരാജ്യത്തെ സൈനിക ഉദ്യോഗസ്ഥരും തമ്മില്‍ നടന്ന ചര്‍ച്ചയുടെ വിവരങ്ങൾ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ അറിയിക്കും.
അതിര്‍ത്തിയിലെ പാംഗോംഗ് തടാക മേഖലയില്‍ ചൈന സൈനിക സാന്നിദ്ധ്യം കൂട്ടിയിരി ക്കുന്നുവെന്ന സൂചനകളും ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ട്. ചൈനയുടെ വിദേശകാര്യമന്ത്രിയുമായി അജിത് ഡോവലാണ് ജൂണ്‍ 15ലെ ഗാല്‍വാന്‍ ഏറ്റുമുട്ടലിന് ശേഷം സംസാരിച്ചത്. അതുപ്രകാരം ഇരുരാജ്യങ്ങളും അതിര്‍ത്തിയില്‍ നിന്നും രണ്ടര കിലോമിറ്ററിനപ്പുറത്തേയ്ക്ക് മാറണമെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ ചൈന അത്തരം നീക്കങ്ങളില്‍ ധാരണകള്‍ ലംഘിക്കുന്നുവെന്ന വാര്‍ത്തകളാണ് സൈനിക വൃത്തങ്ങള്‍ പുറത്തുവിട്ടത്. പാംഗോംഗ് തടാകക്കരയിലെ ഫിംഗര്‍ 4 മേഖലയില്‍ നിന്നും ചൈന പിന്മാറിയിട്ടില്ലെന്ന വസ്തുതയും ഉന്നതതല യോഗത്തിൽ ചർച്ചയാകും.
Discussion about this post