ലഖ്നൗ: രാമക്ഷേത്ര പുനർനിർമ്മാണത്തിന് മുന്നോടിയായി നടക്കുന്ന ഭൂമിപൂജയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയില്‍ രണ്ടുമണിക്കൂര്‍ നേരം ചെലവഴിക്കും. മോദിക്കും പുരോഹിതര്‍ക്കും പുറമേ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് എന്നിവര്‍ക്ക് മാത്രമാണ് നാളെ നടക്കുന്ന ഭൂമിപൂജയില്‍ വേദിയില്‍ ഇരിപ്പിടം അനുവദിച്ചിരിക്കുന്നത്. ഭൂമിപൂജയോടനുബന്ധിച്ച് അയോധ്യയില്‍ ഇതുവരെ കാണാത്ത കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ അയോധ്യ യാത്രയ്ക്ക് നാളെ രാവിലെ 9.30 ഓടേയാണ് തുടക്കമാകുക. 9.30ന് വിമാനത്തില്‍ ലഖ്നൗവിലേക്ക് തിരിക്കും. ലഖ്നൗവില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് അയോധ്യയിലേക്കുളള യാത്ര. മോദിയും സംഘവും 11.30ന് അയോധ്യയില്‍ എത്തും. അയോധ്യയിലെ ഹനുമാന് ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തിയ ശേഷമാകും പ്രധാനമന്ത്രി ഭൂമിപൂജ നടക്കുന്ന സ്ഥലത്തേയ്ക്ക് തിരിക്കുക.
ഉച്ചയോടെ രാമക്ഷേത്രം നിര്‍മ്മിക്കുന്ന സ്ഥലത്ത് എത്തുന്ന മോദി വിവിധ മതപരമായ ചടങ്ങുകളില്‍ സംബന്ധിക്കും. 12.40നാണ് ശിലാ സ്ഥാപന ചടങ്ങ്. ചടങ്ങ് ഒന്നര മണിക്കൂര്‍ നേരം നീണ്ടുനില്‍ക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് മോദി ലക്നൗവിലേക്ക് മടങ്ങിപ്പോകും.മോദി ഉള്‍പ്പെടെ 175 പ്രമുഖരെയാണ് ചടങ്ങിലേക്ക് രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിരിക്കുന്നത്. ഭൂമി പൂജയോടനുബന്ധിച്ച് കനത്ത സുരക്ഷാവലയത്തിലാണ് അയോധ്യ.
Discussion about this post