തിരുവനന്തപുരം: ദുബായില്‍ നിന്ന് സ്വര്‍ണം കടത്തിയ ദിവസം കെ.ടി.റമീസ് തിരുവനന്തപുരത്തെത്തിയതായി എൻഐഎ. എം.ശിവശങ്കറിന് ഫ്ലാറ്റുള്ള കെട്ടിടസമുച്ചയത്തിലാണ് റമീസ് താമസിച്ചതെന്നും എന്‍ഐഎ വെളിപ്പെടുത്തി. ഇവിടെ സ്വപ്നയും സരിത്തും സന്ദീപും റമീസും ഒത്തുചേര്‍ന്നു. സ്വപ്നയുടെ ജാമ്യാപേക്ഷയിലെ മറുപടിയിലാണ് എന്‍ഐഎ നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഫൈസല്‍ ഫരീദിനു പുറമേ സ്വര്‍ണം കടത്താന്‍ ദുബായില്‍ കൂടുതല്‍ പേരുണ്ടെന്നും റിപ്പോർട്ടുണ്ട്.
സ്വപ്നയ്ക്കെതിരെയും മറുപടിയില്‍ കൂടുതല്‍ വെളിപ്പെടുത്തലുണ്ട്. സ്വപ്ന സുരേഷ് ഇതുവരെ ആദായനികുതി അടച്ചിട്ടില്ലെന്ന് എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കി.
അതേസമയം കേസില്‍ എൻഐഎ അന്വേഷണം യുഎഇയിലേയ്ക്കും നീളുകയാണ്. അന്വേഷണ സംഘത്തെ അയയ്ക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് അനുമതി തേടി. നയതന്ത്ര സംവിധാനം ദുരുപയോഗം ചെയ്തതിനെക്കുറിച്ചും, ഹവാല ശൃംഖലയെക്കുറിച്ചും യുഎഇയില്‍ വിപുലമായി അന്വേഷിക്കും.
കേസിലെ മൂന്നാംപ്രതി ഫൈസല്‍ ഫരീദിനെ മടക്കിക്കൊണ്ടുവരാനുള്ള നടപടികളും സ്വീകരിക്കും. അറ്റാഷെയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കണമെന്ന് അന്വേഷണ ഏജന്‍സികള്‍ വിദേശകാര്യമന്ത്രാലയത്തോട് നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. യുഎഇയിലേയ്ക്ക് വിമാന സര്‍വീസ് പുന:രാരംഭിച്ച സാഹചര്യത്തിലാണ് നിര്‍ണായകമായ പുതിയ നീക്കം.
Discussion about this post