കോലഞ്ചേരി: എഴുപത്തഞ്ചുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. പെരുമ്പാവൂർ ചെമ്പറക്കി വാഴപ്പിള്ളിൽ മുഹമ്മദ് ഷാഫി(50), പാങ്കോട് ഇരുപ്പച്ചിറ ആശാരിമൂലയിൽ ഓമന (60), ഓമനയുടെ മകൻ മനോജ് കൃഷ്ണൻകുട്ടി(43) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ; വയോധികയുടെ വീടിനടുത്തുള്ള സ്വകാര്യ കമ്പനിയിൽ ഞായറാഴ്ച ചരക്കുമായെത്തിയ വാഹനത്തിന്റെ ഡ്രൈവർ മുഹമ്മദ് ഷാഫിയാണ് വൃദ്ധയെ പീഡിപ്പിച്ചത്. ഓമനയുടെ വീട്ടിൽ ഇയാൾക്ക് അനാശാസ്യത്തിന് സൗകര്യം ഒരുക്കാറുണ്ട്. ഒരു സ്ത്രീയെ വേണമെന്ന് മുഖ്യപ്രതി ഓമനയോട് ആവശ്യപ്പെട്ടു. ഈ സമയത്താണ് ഓർമക്കുറവുള്ള വയോധിക വീടിന് സമീപമുള്ള കടയിൽ പുകയില ചോദിച്ച് എത്തിയത്. സമീപത്തുണ്ടായിരുന്ന ഓമന പുകയില തരാമെന്ന് പറഞ്ഞ് ഇവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
വീട്ടിലെത്തിച്ച വയോധികയെ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചു. ചെറുക്കാൻ ശ്രമിച്ചപ്പോൾ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി. ശരീരം മുഴുവൻ മുറിവേറ്റ് അവശനിലയിലായ വയോധികയെ ഓമന വൈകിട്ട് നാലോടെ ഓട്ടോറിക്ഷയിൽ വീട്ടിലെത്തിച്ചു.
ശാരീരികാസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് വീട്ടുകാർ പഴങ്ങനാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ ഞായറാഴ്ച രാത്രി വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് പീഡനവിവരം വ്യക്തമായത്. തുടർന്ന് ആശുപത്രി അധികൃതർ പുത്തൻകുരിശ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
നെഞ്ചിലും വയറിലും ചതവുകളും മുറിവുകളും സ്വകാര്യ ഭാഗങ്ങളിൽ ആഴമേറിയ മുറിവുകളുമുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ആന്തരീകാവയവങ്ങൾക്കും ഗുരുതര പരിക്കുണ്ട്. തിങ്കളാഴ്ച അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഇവരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട്.
Discussion about this post