ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ തനിക്കെതിരായ കേസ് പട്നയില്‍ നിന്നും മുംബൈയിലേക്ക് മാറ്റണമെന്നും സുശാന്തിന്റെ പിതാവ് കെ.കെ സിങ് നല്കിയ പരാതില്‍ ബിഹാര്‍ പോലീസ് അന്വേഷണം സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് ബോളിവുഡ് നടി റിയ ചക്രവര്‍ത്തി നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. റിയയ്ക്ക് സംരക്ഷണം നല്‍കില്ലെന്നും, ബിഹാര്‍ പൊലീസിന് റിയയെ ചോദ്യം ചെയ്യാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
“ഹര്‍ജിക്കാരിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പട്നയില്‍ നിന്ന് മുംബൈയിലേക്ക് നടപടികള്‍ കൈമാറാനാണ് അവരുടെ ഹര്‍ജി അപേക്ഷിച്ചു. ബിഹാര്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം അംഗീകരിച്ചതായി കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ എസ്ജി മേത്ത അറിയിച്ചു. അസാധാരണമായ സാഹചര്യത്തില്‍ അന്തരിച്ച പ്രതിഭാശാലിയായ കലാകാരനായിരുന്നു സുശാന്ത് സിങ് രാജ്പുത്. ഇതില്‍ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കണം. നിയമപ്രകാരം മുന്നോട്ടു പോകും,” ജസ്റ്റിസ് ഹൃഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
മൂന്ന് ദിവസത്തിനുള്ളിൽ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി അറിയിക്കാന്‍ മഹാരാഷ്ട്ര പൊലീസിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പട്നയില്‍ നിന്ന് മുംബൈയിലേക്ക് കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി റിയ ചക്രബര്‍ത്തി സമര്‍പ്പിച്ച ഹര്‍ജിയില്‍ മറുപടി അറിയിക്കാന്‍ മഹാരാഷ്ട്ര, ബിഹാര്‍ പൊലീസ് സേനയോടും സുശാന്തിന്റെ പിതാവ് കെ.കെ സിങ്ങിനോടും ജസ്റ്റിസ് ഹൃഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.
ആത്മഹത്യ, വഞ്ചന, വിശ്വാസലംഘനം, ഭീഷണി, ബലമായി തടഞ്ഞുവെക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി റിയ ചക്രവര്‍ത്തിക്കും കുടുംബാംഗങ്ങള്‍ക്കും മറ്റുള്ളവര്‍ക്കുമെതിരെ ബിഹാര്‍ പൊലീസ് കഴിഞ്ഞ ആഴ്ച എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മഹാരാഷ്ട്ര പൊലീസ് കേസിലെ തെളിവുകള്‍ നശിപ്പിക്കുകയാണെന്ന് സുശാന്തിന്റെ പിതാവിനെ പ്രതിനിധീകരിച്ച് അഭിഭാഷകന് സുപ്രീംകോടതിയില്‍ അവകാശപ്പെട്ടു. സുശാന്തിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബിഹാര്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ മുംബൈയിലേക്ക് അയച്ചു.
മുംബൈയില്‍ നടന്ന സംഭവത്തില്‍ ബിഹാര്‍ പോലീസിന്റെ അധികാര പരിധി ചോദ്യം ചെയ്തായിരുന്നു റിയ ചക്രവര്‍ത്തി സുപ്രീം കോടതിയെ സമീപിച്ചത്. സുശാന്തിന്റെ പിതാവ് കെ.കെ. സിങ്ങാണ് റിയക്കെതിരെ പട്ന പോലീസില്‍ പരാതി നല്‍കിയത്. മകന്റെ അക്കൗണ്ടില്‍നിന്ന് റിയ ചക്രബര്‍ത്തി 15 കോടി രൂപ അനധികൃതമായി കൈമാറ്റം ചെയ്യുകയും മാനസികമായി ഉപദ്രവിക്കുകയും ചെയ്തതായി പരാതിയില്‍ കെ.കെ. സിങ് ആരോപിച്ചിട്ടുണ്ട്.
ജൂണ്‍ 14 നാണ് മുംബൈയിലെ സബര്‍ബന്‍ ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്റില്‍ സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
Discussion about this post