ഡല്‍ഹി: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനുളള ഭൂമി പൂജയിലും തറക്കല്ലിടല്‍ ചടങ്ങിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തതോടെ അവസാനിച്ചത് അദ്ദേഹം ചെയ്തൊരു ഉഗ്രശപഥം. അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയുമ്പോള്‍ മാത്രമേ താന്‍ അയോദ്ധ്യയിലേക്ക് പോകൂ എന്ന് 1992ലാണ് മോദി ശപഥമെടുത്തത്. അത് അദ്ദേഹം അക്ഷരംപ്രതി പാലിക്കുകയും ചെയ്തു. ശപഥം ചെയ്ത് 28 വര്‍ഷത്തിനുശേഷം ഇന്നാണ് അദ്ദേഹം അയാേദ്ധ്യയില് കാലുകുത്തിയത്.
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാന്‍ ബി ജെ പി നേതാവ് മുരളി മനോഹര്‍ ജോഷിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രചാരണത്തിന്റെ ഭാഗമായുളള തിരംഗ യാത്രയുടെ കണ്‍വീനറായിരിക്കുമ്പോഴാണ് മോദി അവസാനമായി അയോദ്ധ്യ സന്ദര്‍ശിച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം ഫൈസാബാദ്-അംബേദ്കര്‍ നഗറിന്റെ അതിര്‍ത്തിവരെ എത്തിയിരുന്നെങ്കിലും അയോദ്ധ്യയിലേക്ക് അദ്ദേഹം പോയിരുന്നില്ല. ശപഥത്തെക്കുറിച്ച് അറിയാമായിരുന്നിട്ടായിരിക്കണം അയോദ്ധ്യ സന്ദര്‍ശിക്കാന്‍ ആരും അദ്ദേഹത്തെ നിര്‍ബന്ധിച്ചതുമില്ല. തന്റെ തിരഞ്ഞെടുപ്പു റാലികളില്‍ വിഷയം പരാമര്‍ശിക്കുന്നതും ഒഴിവാക്കിയിരുന്നു.
രാമജന്മഭൂമി സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
തലമുറകളുടെ ജീവത്യാഗം ഫലം കണ്ടു. രാമന് നമ്മുടെ മനസിലും ഹൃദയത്തിലുമാണ് ജീവിക്കുന്നത്. ജനമനസ് പ്രകാശഭരിതമായ ദിനമാണ് ഇതെന്നും തറക്കല്ലിടലിന് ശേഷം നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post