ഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തി തർക്കം തുടരുന്ന ലഡാക്കിലെ ദൗലത് ബേഗ് ഓള്‍ഡിയില്‍ ചിനൂക് ഹെലികോപ്റ്ററുകള്‍ പറത്തി വ്യോമസേന. രാത്രിയിലാണ് വ്യോമസേന ചിനൂക് ഹെലികോപ്റ്ററുകള്‍ പറത്തിയത്. ദാര്‍ബൂക്കില്‍ നിന്ന് ഷൈയോക്ക് നദി കടന്ന് നിയന്ത്രണരേഖക്ക് തൊട്ടുകിടക്കുന്ന ദൗലത് ബേഗ് ഓള്‍ഡിയിലേക്ക് ഇന്ത്യ റോഡ് നിര്‍മിച്ചതോടെ തങ്ങളുടെ അധീനതയിലുള്ള അക്സായ് ചിന് ഇന്ത്യ തിരിച്ചുപിടിക്കുമോയെന്ന് ചൈന ഭയപ്പെട്ടിരുന്നു. സാമ്പത്തികപരമായും സൈനികതന്ത്രപരമായും ചൈനയെ സംബന്ധിച്ചിടത്തോളം അക്സായ് ചിന് പരമപ്രധാനമാണ്.
ഇതോടെ അക്സായ് ചിന്നില്‍ വന്‍തോതില്‍ ചൈനീസ് സൈന്യം തമ്പടിച്ചിരിക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ദൗലത് ബേഗ് ഓള്‍ഡിയില്‍ ചിനൂക് ഹെലികോപ്റ്ററുകള്‍ പറത്താന്‍ വ്യോമസേന തീരുമാനിച്ചത്.
ഉയര്‍ന്ന പ്രദേശങ്ങളിലേക്കു സൈന്യത്തെയും ഭാരമേറിയ യന്ത്രങ്ങളും എത്തിക്കാന്‍ സാധിക്കുന്ന ഹെലികോപ്റ്ററാണ് ചിനൂക്. വാഹനങ്ങള്‍ക്കെത്താന്‍ കഴിയാത്ത ദുര്‍ഘട ഇടങ്ങളിലേക്കു സേനയ്ക്കാവശ്യമായ ഭാരമേറിയ യന്ത്രങ്ങള്‍, ആയുധങ്ങള്‍ എന്നിവ എത്തിക്കുകയെന്നതാണു ചിനൂക് ഹെലികോപ്റ്ററുകളുടെ ദൗത്യം. ഡിബിഒയില്‍ വിമാനമിറക്കാന്‍ സാധിക്കാതെ വന്നാല്‍ ആയുധങ്ങളും മറ്റും എത്തിക്കാന്‍ ചിനൂക് ഹെലികോപ്റ്ററുകളെ ആശ്രയിക്കേണ്ടി വരും. സമുദ്രനിരപ്പില്‍ നിന്ന് 16,000 അടി ഉയരത്തിലുള്ള ദൗലത് ബേഗ് ഓള്‍ഡി യഥാര്‍ഥ നിയന്ത്രണരേഖയിലെ ഇന്ത്യയിലെ അവസാനത്തെ ഔട്ട് പോസ്റ്റാണ്.
Discussion about this post