കൊച്ചി: സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നിവരെ നാലു ദിവസത്തേയ്ക്കു കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പ്രതികളെ ഈ മാസം പതിന്നാലുവരെ കസ്റ്റഡിയിൽ വിട്ടത്.
പ്രതികൾക്ക് ഉന്നത വ്യക്തികളുമായി ബന്ധമുണ്ടെന്ന മൊഴി വിശദമായി പരിശോധിക്കുകയാണെന്ന് എൻഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചു. സ്വർണക്കടത്തിന് പിന്നിലെ ഹവാല ഇടപാടുകളെക്കുറിച്ച് വിശദ അന്വേഷണം ആവശ്യമുണ്ട്.
കേസിൽ കൂടുതൽ പ്രതികളെ കണ്ടെത്താനും തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുമുണ്ട്. അതുകൊണ്ടു തന്നെ അഞ്ചു ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ നൽകണമെന്ന് ഇഡി ആവശ്യപ്പെടുകയായിരുന്നു. ഒരു വർഷത്തിനിടെ ഇവർ നൂറുകോടി രൂപയുടെ ഇടപാട് പ്രതികൾ നടത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
Discussion about this post