കൊച്ചി: കേട്ടുകേൾവിയും കിംവദന്തികളും പ്രചരിപ്പിക്കുന്നതല്ല മാധ്യമപ്രവർത്തനമെന്ന് 24 ചാനൽ എംഡി ശ്രീകണ്ഠൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ദൃശ്യമാധ്യമങ്ങളിലായാലും, അച്ചടിമാധ്യമങ്ങളിലായാലും ഒരിക്കൽ വാർത്ത നൽകി കഴിഞ്ഞാൽ പിന്നീട് തിരിച്ചെടുക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ശ്രീകണ്ഠൻ നായർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
‘ശ്രീകണ്ഠൻ നായർ ഷോ’ പരിപാടിയിലൂടെ കൊവിഡ് 19 സംബന്ധിച്ച തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ശ്രീകണ്ഠൻ നായർക്കെതിരെയും ഡോ. ഷിനു ശ്യാമളനെതിരെയും കേസെടുത്തത്. ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നതും തെറ്റിദ്ധാരണയുണ്ടാക്കുന്നതുമായ പരാമർശം പരിപാടിയിൽ ഡോ. ഷിനു ശ്യാമളൻ നടത്തി എന്നാണ് ആരോപണം.
ഐപിസി സെക്ഷൻ 505(1)(b), കേരള പോലീസ് ആക്ട് 120(0) എന്നീ വകുപ്പുകൾ പ്രകാരമായിരുന്നു കേസ്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇരുവരും മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇരുവരും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നും, മുൻകൂർ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ആവശ്യപ്പെട്ടത്.
ഇതിനിടെ, മാധ്യമപ്രവർത്തകർ ഗോസിപ്പ് പ്രചരിപ്പിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച കോടതി കെട്ടിച്ചമച്ച കിംവദന്തികൾ പ്രചരിപ്പിക്കുന്നതല്ല മാധ്യമപ്രവർത്തനമെന്നും സത്യം പറയലാണ് മാധ്യമപ്രവർത്തകരുടെ പണിയെന്നും ചൂണ്ടിക്കാട്ടി.
Discussion about this post