ബെംഗളൂരു: കോണ്‍ഗ്രസ് എംഎല്‍എയുടെ ബന്ധു സമൂഹമാധ്യമത്തില്‍ പ്രവാചക നിന്ദ നടത്തിയെന്നാരോപിച്ച് ബെംഗളൂരുവില്‍ അരങ്ങേറിയത് വൻ പ്രതിഷേധവും അക്രമവും. കോണ്‍ഗ്രസ് എംഎല്‍എയുടെ ബന്ധു വിവാദ കാര്‍ട്ടൂൺ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പ്രതിഷേധം. എംഎല്‍എയുടെ വീടിനു തീയിട്ട ജനക്കൂട്ടം പൊലീസ് സ്റ്റേഷന് ആക്രമിച്ചു. തുടർന്ന് തീയിടാന്‍ ശ്രമിച്ചതോടെ പൊലീസ് വെടിവച്ചു.
കിഴക്കന്‍ ബെംഗൂരുവിലെ കെജി ഹള്ളി, ഡിജെ ഹള്ളി എന്നിവിടങ്ങളിൾ ചൊവ്വാഴ്ച രാത്രി ആണ് അക്രമം ഉണ്ടായത്.
എംഎല്‍എയുടെ ബന്ധുവായ പി. നവീന്‍ എന്നയാളിന്റെ സമൂഹമാധ്യമത്തിലെ പോസ്റ്റില്‍ പ്രകോപിതരായ ഇരുപതോളം ആളുകള്‍ എംഎല്‍എയുടെ കാവല്‍ ബൈരസന്ദ്രയിലെ വീട് ആക്രമിച്ചതോടെയാണു സംഭവങ്ങള്‍ക്കു തുടക്കം. വീടിനു തീയിടാനുളള ശ്രമം പൊലീസ് തടഞ്ഞു. വീടിന്റെ ഒരു ഭാഗത്ത് തീയിട്ടെങ്കിലും എംഎല്‍എയും കുടുംബവും രക്ഷപ്പെട്ടു.
തുടര്‍ന്ന് നൂറുകണക്കിന് ആളുകള്‍ കെജി ഹള്ളിയിലെയും ഡിജെ ഹള്ളിയിലെയും പൊലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടി. കൂടുതല്‍ പൊലീസുകാര്‍ എത്തുന്നതിനു മുമ്പ് ജനക്കൂട്ടം പൊലീസ് വാഹനങ്ങള്‍ക്കു നേരെ കല്ലെറിയുകയും കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പിന്നീട് പൊലീസ് സ്റ്റേഷന് കത്തിക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര് വാതകം പ്രയോഗിക്കുകയും ചെയ്തു. നിരവധി പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരുക്കേറ്റു.
മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ കത്തിച്ചതോടെ കെഎസ്ആര്‍പി പ്ലറ്റൂണ്‍ രംഗത്തിറങ്ങി. വീടുകളുടെ മേല്ക്കൂരകളില് നിന്ന് കനത്തതോതില്‍ കല്ലേറുണ്ടായതോടെ പൊലീസ് ആകാശത്തേക്കു വെടിവച്ചു. എന്നാല്‍ പിരിഞ്ഞു പോകാന്‍ കൂട്ടാക്കാത്ത ജനക്കൂട്ടം അക്രമം തുടര്‍ന്നതോടെ പൊലീസ് വെടിവയ്ക്കുകയായിരുന്നു.
അക്രമത്തിൽ കെജി ഹള്ളി പൊലീസ് സ്റ്റേഷനു സമീപം രണ്ടു പേര് മരിക്കുകയും നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. മേഖലയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചു.
ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും പ്രകോപനപരമായ പോസ്റ്റ് ഇട്ടയാള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തി പറഞ്ഞു. മുഖ്യമന്ത്രി യെദിയൂരപ്പ, ആഭ്യന്തരമന്ത്രി ബസവരാജ ബൊമ്മൈയുമായി ചര്‍ച്ച നടത്തി. അക്രമം വ്യാപിക്കുന്നതു തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്കി.
അതേസമയം തന്റെ സമൂഹമാധ്യമ അക്കൗണ്ട് ഹാക്ക് ചെയ്ത ആരോ ആണ് പ്രകോപനപരമായ പോസ്റ്റ് ഇട്ടതാണെന്നാണ് നവീന്റെ വാദം. കലാപം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ നവീന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായെന്നാണു റിപ്പോര്‍ട്ട്.
Discussion about this post