ഡൽഹി: രാജ്യം 74-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ മണിക്കൂറുകള്‍ മാത്രം ബാക്കി നിൽക്കേ തലസ്ഥാന നഗരവും പരിസരപ്രദേശങ്ങളും കര്‍ശന സുരക്ഷയിൽ. എൻഎസ്ജി സ്നൈപ്പര്‍മാരും സ്വാറ്റ് കമാൻഡോകളും ഉള്‍പ്പെടെയുള്ള വൻ സുരക്ഷാ വ്യൂഹമാണ് രാജധാനിയിൽ ഒരുക്കിയിരിക്കുന്നത്.
നഗരത്തിലെ കര്‍ശന സുരക്ഷയോടൊപ്പം കൊവിഡ് പ്രതിരോധത്തിനായി സാമൂഹിക അകലം ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
പതിവു പോലെ ചെങ്കോട്ട കേന്ദ്രീകരിച്ചാണ് ഡൽഹിയിൽ സ്വാതന്ത്ര്യദിനത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നത്. സുരക്ഷയ്ക്കായി ഇവിടെ മുന്നൂറിലധികം ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളതെന്നാണ് വാര്‍ത്താ ഏജൻസിയായ പിടിഐയുടെ റിപ്പോര്‍ട്ട് ചെയ്യുന്നു ഇവ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ചെങ്കോട്ടയിൽ മാത്രം സാമൂഹിക അകലം പാലിച്ച് 4000ത്തോളം സുരക്ഷാ സൈനികരെയാണ് നിയോഗിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ എൻഎസ്ജി സ്നൈപ്പറുകള്‍, എലീറ്റ് സ്വാറ്റ് കമാൻഡോകള്‍, കൈറ്റ് കാച്ചറുകല് തുടങ്ങിയവയും സുരക്ഷയ്ക്കായി ഉണ്ടാകും.
സ്വാതന്ത്ര്യദിന ചടങ്ങുകള്‍ക്കിടെ തലസ്ഥാനത്ത് ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുടർന്ന് നഗരത്തിലെ റെയിൽവേ സ്റ്റേഷനുകള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കി. സ്റ്റേഷനുകളിലും ട്രാക്കുകളിലും സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് റെയിൽവേ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഹരേന്ദ്ര സിങിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
രാവിലെ 6.45 മുതൽ 8.45 വരെ പ്രദേശത്ത് ട്രെയിനുകള്‍ ഓടില്ല. വിവിഐപികളുടെ സഞ്ചാരം പരിഗണിച്ച് ചെങ്കോട്ടയുടെ പരിസരത്താണ് നിയന്ത്രണം. സ്വാതന്ത്ര്യദിന ചടങ്ങുകള്‍ക്ക് മുന്നോടിയായി വ്യാഴാഴ്ച രാവിലെ ഫുള്‍ ഡ്രസ് റിഹേഴ്സലും നടന്നിരുന്നു. കര, നാവിക, വ്യോമസേനകള്‍ ഡ്രസ് റിഹേഴ്സലിൽ പങ്കെടുത്തു.
സ്വാതന്ത്ര്യദിന ചടങ്ങുകള്‍ക്ക് മുന്നോടിയായി ചെങ്കോട്ടയിലേയ്ക്കുള്ള സന്ദര്‍ശകരുടെ പ്രവേശനം നേരത്തെ തന്നെ നിര്‍ത്തിയിരുന്നു. ഡ്രസ് റിഹേഴ്സൽ സമയത്തും സുരക്ഷാ സംവിധാനങ്ങളും ഗതാഗത നിയന്ത്രണങ്ങളും പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിരുന്നു. ചെങ്കോട്ടയിലും പരിസരത്തും പട്ടങ്ങള്‍ പറക്കുന്നില്ലെന്ന് ഉറപ്പാക്കാനും പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ അട്ടിമറി നീക്കങ്ങള്‍ മുൻകൂട്ടിയറിയാനായി പരിസരത്തുള്ള ഹോട്ടലുകളിലും മറ്റും സുരക്ഷാസേനകള്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. നഗരത്തിലെ ഗതാഗത നിയന്ത്രണം സംബന്ധിച്ച് ട്രാഫിക് പോലീസും നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. തലസ്ഥാനത്തെ എട്ടു റോഡുകളിലാണ് പുലര്‍ച്ചെ നാലു മണി മുതൽ 10 മണി വരെ ഗതാഗത നിയന്ത്രണം.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണ പരിപാടിയിലേയ്ക്കുള്ള അതിഥികളുടെ എണ്ണം വൻതോതിൽ വെട്ടിക്കുറച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കകം എന്തെങ്കിലും കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിട്ടും കൊവിഡ് പരിശോധന നടത്താത്തവര്‍ പരിപാടിയിൽ നിന്ന് വിട്ടു നിൽക്കണമെന്ന് ഡൽഹി പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയവും ആരോഗ്യമന്ത്രാലയവും പുറത്തിറക്കുന്ന കൊവിഡ്-19 മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും പോലീസ് അതിഥികള്‍ക്ക് നിര്‍ദേശം നല്കി. ഗാര്‍ഡ് ഓഫ് ഓണര്‍ ചടങ്ങിൽ പങ്കെടുക്കുന്ന 350 ഡൽഹി പോലീസ് ഉദ്യോഗസ്ഥരും സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി രണ്ടാഴ്ചയായി ക്വാറൻ്റൈനിലാണെന്ന് പിടിഐ വ്യക്തമാക്കി.
രാജ്യത്തെ പ്രധാന നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ജെയ്പുര്, ബെംഗളുരു, അഹമദാബാദ്, ശ്രിനഗര്‍, ഹൈദരാബാദ് എന്നീ വന്‍ നഗരങ്ങളിലും തന്ത്ര പ്രധാന സ്ഥലങ്ങളിലും ചരിത്ര പ്രാധാന്യം ഉള്ള സ്ഥലങ്ങളിലും ഒക്കെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഭീകര സംഘടനകള്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ സുരക്ഷാ സേന അതീവ ജാഗ്രതയാണ് പാലിക്കുന്നത്, കര്‍ശന പരിശോധനയാണ് സുരക്ഷാ സേന നടത്തുന്നത്.
അതിനിടെ സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഖാലിസ്ഥാന്‍ അനുകൂല തീവ്ര നിലപാട് പുലര്‍ത്തുന്ന സിഖ് ഫോര്‍ ജസ്റ്റിസ് രംഗത്ത് വന്നു. ഔദ്യോഗിക പ്രസ്താവനയിലൂടെ ഒരു കോടി രൂപയാണ് സംഘടന പാരിതോഷികം പ്രഖ്യാപിച്ചത്.
തങ്ങള്‍ക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം വേണമെന്നും പ്രസ്താവനയില്‍ സിഖ് ഫോര്‍ ജസ്റ്റിസ് പറയുന്നു. സിഖ് ഫോര്‍ ജസ്റ്റിസിന്റെ പ്രസ്താവനയെ ഗൗരവമായാണ് സുരക്ഷാ ഏജന്‍സികള്‍ കാണുന്നത്. അതുകൊണ്ട് തന്നെ ചെങ്കോട്ടയില്‍ അതീവ ജാഗ്രതയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പുലര്‍ത്തുന്നത്. സിഖ് ഫോര്‍ ജസ്റ്റിസിന്റെ പ്രസ്താവനയില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post