ഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ ഗുരുദ്വാര ആക്രമണത്തിന് പിന്നില്‍ മലയാളി തന്നെയെന്ന് റിപ്പോര്‍ട്ട്. തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മുഹ്സീനാണ് ആക്രമണത്തിന് പിന്നിലെന്ന് ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരിച്ചു. ഇത് സ്ഥിരീകരിക്കുന്നതിനായി പരിശോധനക്ക് വേണ്ടി മുഹ്സീന്റെ ബന്ധുക്കളുടെ ഡി.എന്‍.എ ശേഖരിച്ചിരുന്നു. പരിശോധന ഫലം എന്‍.ഐ.എക്ക് കൈമാറിയതായാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ചാവേറാക്രമണത്തില്‍ 27 പേരാണ് കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാനിലുള്ള തീവ്രവാദ സംഘത്തിന്റെ ഭാഗമായിരുന്നു മുഹ്സീനെന്നാണ് വിവരം.
വിദേശരാജ്യത്ത് നടന്ന ഒരു ചാവേര്‍ സ്ഫോടനത്തില്‍ ഒരു ഇന്ത്യക്കാരന് കൊല്ലപ്പെടുകയും ഇന്ത്യന്‍ പൗരന് ചാവേറായി പങ്കെടുക്കുകയും ചെയ്തുവെന്ന റിപ്പോര്‍ട്ടുകളുടെ ഗൗരവം ഉള്‍ക്കൊണ്ട് ദേശീയ അന്വേഷണ എജന്‍സി(എന്‍.ഐ.എ) സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് ചാവേറുകളായവരുടെ ഡി.എന്‍.എ പരിശോധന നടത്തുകയായിരുന്നു. ഐഎസ് പിന്തുണയോടെ അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ പ്രൊവിന്‍സ് (ഐ.എസ്.കെ.പി) സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
29 പേരുടെ മരണത്തിന് ഇടയാക്കിയ ഓഗസ്റ്റ് മൂന്നിലെ ജലാലാബാദ് ജയില്‍ ആക്രമണത്തിന് പിന്നിലും മലയാളി ഭീകരനുണ്ടെന്ന് സൂചന ലഭിച്ചിരുന്നു. 2016-ല്‍ ഐഎസില്‍ ചേരാനായി മുഹ്സിനൊപ്പം ഹൈദരാബാദില്‍ നിന്ന് പോയ സംഘത്തിലെ കല്ലുകെട്ടിയപുരയില്‍ ഇജാസാണ് ജലാലാബാദ് ജയിലിലുണ്ടായ ഭീകരാക്രമണത്തില്‍ പങ്കെടുത്തതെന്നാണ് സൂചന. ജലാലാബാദ് സ്ഫോടനത്തിനു പിന്നില്‍ അഫ്ഗാനിലെ ഹഖാനി ഗ്രൂപ്പാകാം പ്രവര്‍ത്തിച്ചതെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ പ്രാഥമിക വിലയിരുത്തല്‍.
Discussion about this post