ഡല്‍ഹി: രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സമാധാന ചര്‍ച്ചകള്‍ നടത്തുന്നതിനിടെ കടുംപിടിത്ത നിലപാടുമായി നാഗാ വിഘടന വാദ സംഘടനയായ എൻഎസ് സിഎൻ(ഐഎം). നാഗാ വിഘടന വാദികളുമായി നടത്തുന്ന ചര്‍ച്ച നിര്‍ണ്ണായകഘട്ടത്തില്‍ എത്തി നില്ക്കുവെയാണ് എൻഎസ് സിഎൻ(ഐഎം) കടുംപിടുത്ത നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്.
കേന്ദ്രം നാഗാ വിഘടന വാദ സംഘടനകളുമായുള്ള ചര്‍ച്ചകള്‍ക്കായി ചുമതലപെടുത്തിയത് നാഗാലാന്‍ഡ് ഗവര്‍ണര്‍ ആര്‍എന്‍ രവിയെയാണ്. എന്നാല്‍ നാഗാലാന്‍ഡ് ഗവര്‍ണറെ മധ്യസ്ഥ സ്ഥാനത്ത് നിന്ന് മാറ്റണം എന്ന ആവശ്യം എൻഎസ് സിഎൻ(ഐഎം) കേന്ദ്രസര്‍ക്കാരിന് മുന്‍പാകെ വെയ്ക്കുകയും ചെയ്തു. ഈ ആവശ്യത്തോട് ആഭ്യന്തര മന്ത്രാലയം പ്രതികരിക്കാന്‍ തയ്യാറായില്ല.
എന്നാല്‍ പിന്നാലെ ചര്‍ച്ചകളില്‍ എൻഎസ് സിഎൻ(ഐഎം) പ്രത്യേക പതാക, വിശാല നാഗാലിം എന്നീ ആവശ്യങ്ങള്‍ മുന്നോട്ട് വെയ്ക്കുകയും ചെയ്തു, നാഗാ വംശജര്‍ വസിക്കുന്ന അസമിലെയും അരുണാചല്‍ പ്രദേശിലെയും മണിപ്പൂരിലേയും പ്രദേശങ്ങളെയും നാഗാലാന്‍ഡിനോട് ചേര്‍ക്കുക എന്നതാണ് വിഘടന വാദികള്‍ മുന്നോട്ട് വെയ്ക്കുന്ന വിശാല നാഗാലിം.
നേരത്തെ വിഘടന വാദികള്‍ മുന്നോട്ട് വെച്ച പ്രത്യേക ഭരണഘടന എന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു. 2015-ല്‍ നടത്തിയ സമാധാന ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. അന്ന് വിഘടന വാദികള്‍ ഉയര്‍ത്തിയ പ്രത്യേക ഭരണഘടന, പ്രത്യേക പതാക, വിശാല നാഗാലിം എന്നീ ആവശ്യങ്ങള്‍ ഇപ്പോഴും അവര്‍ ഉയര്‍ത്തുകയാണ്.
സമാധാന ശ്രമങ്ങള്‍ നടക്കുമ്പോള്‍ എൻഎസ് സിഎൻ(ഐഎം) നേതാവ് മൂയ്യിവാ സ്വാതന്ത്ര്യ ദിനം സന്ദേശം നല്കിയതും സര്‍ക്കാരിനെ ചൊടിപ്പിച്ചിട്ടുണ്ട്. ആഗസ്റ്റ് 14 ന് സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കിയത് തങ്ങള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം അംഗീകരിക്കുന്നില്ല എന്ന വിഘടന വാദികളുടെ സന്ദേശമായാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. 2015 കേന്ദ്രവും വിഘടന വാദികളും ഒപ്പ് വെച്ച സമാധാന കാരാറിന്റെ കരട് രൂപത്തില്‍ നിന്നുകൊണ്ടുള്ള സമാധാന ചര്‍ച്ചകളാണ് നടക്കുന്നത്.
അതേസമയം മേഖലയില്‍ സമാധാനം മടക്കി കൊണ്ട് വരുന്നതിനായി കടുത്ത നടപടികളിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടക്കുന്നതിനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. ഇതിനിടയിലും വടക്ക് കിഴക്കന്‍ മേഖലയില്‍ അതീവ ജാഗ്രതയാണ് സൈന്യം പുലര്‍ത്തുന്നത്.
Discussion about this post