കണ്ണൂര്‍: ചാനല്‍ ചര്‍ച്ചകളിലും സമൂഹമാധ്യമങ്ങളിലും നിങ്ങള്‍ ഇഷ്ടപ്പെടുന്ന യുവനേതാവ് ആരാണെന്ന ചോദ്യവുമായി സിപിഎം അനുകൂല പേജ്. സിപിഎമ്മിന്റെ എം.സ്വരാജോ ബിജെപിയുടെ സന്ദീപ് വാര്യരോ എന്നായിരുന്നു സിപിഎം അനുകൂല പേജായ ഗുല്‍മോഹറിൽ ചോദ്യം. സര്‍വ്വെയും തുടങ്ങിയപ്പോൾ സൈബര്‍ ഇടത്തില്‍ അപ്രമാദിത്വമുണ്ടെന്ന് വിശ്വസിക്കുന്ന സിപിഎമ്മിനെ ഞെട്ടിച്ച് മുന്നിലെത്തിയതാകട്ടെ സന്ദീപ് വാര്യറും. ഒരാഴ്ചത്തെ വോട്ടെടുപ്പാണ് ഉദ്ദേശിച്ചിരുന്നത്. തുടക്കം മുതല്‍ മുന്നില്‍നിന്നത് സന്ദീപ് വാര്യര്‍ ആണ്.
പാര്‍ട്ടി ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്ത് ആഹ്വാനം നടത്തിയിട്ടും ഫലമില്ല. രണ്ടാം ദിനത്തില്‍, 41 ശതമാനം പിന്തുണ നേടിയ സ്വരാജിനേക്കാള്‍ 59 ശതമാനത്തോടെ സന്ദീപ് വാര്യര്‍ ഏറെ മുന്നിലെത്തി. തുടർന്ന നാണക്കേടായതോടെ ഗുല്‍മോഹര്‍ പോസ്റ്റ് മുക്കുകയായിരുന്നു.
ചാനല്‍ ചര്‍ച്ചകളില്‍ അടിതെറ്റിയ സിപിഎമ്മിന് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും പിടിച്ചുനില്‍ക്കാനാകുന്നില്ല. മുഖ്യമന്ത്രിയുടെ പരിപാടിക്ക് ഉള്‍പ്പെടെ ലൈക്ക് നല്കാന് കീഴ്ഘടകങ്ങള്‍ക്ക് ക്വാട്ട നല്‍കേണ്ട അവസ്ഥയിലാണ് പാര്‍ട്ടി. ഔദ്യോഗിക യൂ ട്യൂബ് ചാനലില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ ന്യായീകരിക്കുന്ന എം.ബി. രാജേഷിന്റെ വീഡിയോക്ക് ഒരു ലക്ഷത്തിലധികമാണ് ഡിസ്ലൈക്ക് ലഭിച്ചത്. പാര്‍ട്ടി ചാനലായ കൈരളി ബാര്‍ക്ക് റേറ്റിങ്ങില്‍ ഏറ്റവും പിന്നിലുമാണ്.
Discussion about this post