അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണി. ഇൻ്സ്റ്റഗ്രാം വീഡിയോയിലൂടെയാണ് പ്രഖ്യാപനം. ഇന്ത്യയെ രണ്ട് ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച നായകനാണ് അദ്ദേഹം. ഇന്ന് രാത്രി 7.30 മുതല്‍ താന്‍ വിരമിച്ചതായി കണക്കാക്കാമെന്ന് വീഡിയോ സന്ദേശത്തില്‍ ധോണി പറഞ്ഞു. ഇന്ത്യക്ക് 2011-ലെ ഏകദിന ലോകകപ്പും 2007-ലെ പ്രഥമ ട്വന്റി-20 ലോകകപ്പും നല്കിയ നായകനാണ് ധോണി. 2013-ല്‍ ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യ ജേതാക്കളായത് ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ്.
2008 ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി ആസ്ട്രേലിയയിൽ നടന്ന സി.ബി. സീരീസ് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിൽ ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ആസ്ടേലിയയെ തോല്പിച്ച് ജേതാക്കളായി.
ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ 28 വർഷത്തിന് ശേഷം 2011 – ൽ ലോകകപ്പ് കിരീടം നേടിയത്. 91 റൺസാണ് ഫൈനലിൽ ധോണിയുടെ നേട്ടം. ഇതോടെ ഏകദിന ലോകകപ്പും ട്വന്റി 20 ലോകകപ്പും ഏറ്റുവാങ്ങിയ ഒരേയൊരു ക്യാപ്റ്റൻ എന്ന പദവി ധോണി സ്വന്തമാക്കി. 2013-ലെ ഹൈദരാബാദ് ടെസ്റ്റിൽ ഓസീസിനെ തോൽപ്പിച്ചതോടെ ഏറ്റവും കൂടുതൽ ടെസ്റ്റ് ക്രിക്കറ്റ് വിജയങ്ങൾ കരസ്ഥമാക്കിയ ഇന്ത്യൻ ക്യാപ്റ്റൻ എന്ന ബഹുമതി നേടി. സൗരവ് ഗാംഗുലിയുടെ റെക്കോർഡ് പിൻതള്ളി 22 ടെസ്റ്റിലാണ് ധോണി ക്യാപ്റ്റനായുള്ള ഇന്ത്യൻ ടീം വിജയിച്ചത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ധോണി കളിക്കുന്നത് തുടരും. ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യദിനത്തില്‍ അപ്രതീക്ഷിത പ്രഖ്യാപനവുമായാണ് എം.എസ് ധോണി സോഷ്യല്‍ മീഡിയയില്‍ എത്തിയത്. താരത്തിന്റെ തിരിച്ചു വരവ് കാത്തിരുന്ന ആരാധകര്‍ക്ക് വന്‍ തിരിച്ചടിയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്.
2019-ലെ ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് ഇന്ത്യ പരാജയപ്പെട്ടതിന് ശേഷം എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ല.
Discussion about this post