കൊച്ചി : ഫോര്‍ട്ട്കൊച്ചി ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കുമെന്നും പരുക്കേറ്റവരുടെ ചികില്‍സാ ചെലവ് പൂര്‍ണമായി സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മരിച്ചവരുടെ കുടുംബാംഗങ്ങളള്‍ക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും ധനസഹായം നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
ധനസഹായം എത്രയും വേഗം എത്തിക്കും. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തും. മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന എറണാകുളം ജനറല്‍ ആശുപത്രിയിലും പരുക്കേറ്റവര്‍ കഴിയുന്ന മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തി. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യം, എംഎല്‍എമാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
വൈപ്പിനില്‍ നിന്നു ഫോര്‍ട്ട് കൊച്ചിയിലേക്കു പോയ യാത്രാബോട്ടില്‍ മീന്‍പിടിത്ത വള്ളം ഇടിച്ചുകയറി ബോട്ട് മുങ്ങി എട്ടുപേര്‍ മരിച്ചു. മുപ്പതോളം പേര് രക്ഷപ്പെട്ടു. വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്ന 19 പേരില്‍ രണ്ടു കുട്ടികളടക്കം നാലു പേരുടെ നില ഗുരുതരം. കൊച്ചി അഴിമുഖത്ത് 15 മീറ്ററോളം ആഴമുള്ള ഭാഗത്താണ് അപകടം.
മരിച്ചവര്‍: അമരാവതി പുളിക്കല്‍ ആര്. ജോസഫ് (60), ജോസഫിന്റെ അനുജന് ഡേവിഡിന്റെ ഭാര്യ വോള്‍ഗ (43), കണ്ണമാലി കണ്ടക്കടവ് ആപത്തുശേരി കുഞ്ഞുമോന്റെ ഭാര്യ അങ്കണവാടി അധ്യാപിക സിന്ധു (45), മട്ടാഞ്ചേരി മഹാജനവാടി സ്വദേശി മല്‍സ്യത്തൊഴിലാളിയായ സുധീര്‍ (38), അഴീക്കോട് ചുങ്കം പറൂപന വീട്ടില്‍ പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ സൈനബ (70), വൈപ്പിന്‍ കാളമുക്ക് സ്വദേശി അയ്യപ്പന് (60) സുജിഷ (17).
ദുരന്തം ഇന്നലെ ഉച്ചയ്ക്ക് 1.40ന് ഫോര്‍ട്ട് കൊച്ചി ജങ്കാര്‍ ജെട്ടിയില്‍ നിന്നു 100 മീറ്റര്‍ അകലെ.
യാത്രക്കാരുമായി അഴിമുഖം കുറുകെ കടന്നു ഫോര്‍ട്ട് കൊച്ചി തീരത്തോട് അടുക്കുകയായിരുന്ന ഫെറി ബോട്ടിന്റെ മധ്യഭാഗത്തേക്ക് എന്ജിന് ഘടിപ്പിച്ച മല്‍സ്യബന്ധന വള്ളം അതിവേഗം ഇടിച്ചുകയറി. ജങ്കാര്‍ ജെട്ടിക്കു സമീപത്തെ പമ്പില്‍ നിന്ന് ഇന്ധനം നിറച്ചു പോകുകയായിരുന്നു വള്ളം.
മുങ്ങിയത് കൊച്ചി നഗരസഭയ്ക്കു വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്ന കൊച്ചി സര്‍വീസ് കമ്പനിയുടെ സ്വകാര്യ ബോട്ടായ ‘ഭാരത്’. ചെല്ലാനം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ‘ബസലേല്‍’ വള്ളമാണ് ഇടിച്ചുകയറിയത്. 35 വര്‍ഷത്തിലേറെ പഴക്കമുള്ള, തടികൊണ്ടു നി!ര്‍മിച്ച ബോട്ട് ഇരുമ്പുകൊണ്ടു നിര്‍മിച്ച കൂറ്റന്‍ വള്ളം ഇടിച്ചതോടെ കുറുകേ പിളര്‍ന്നു മുങ്ങുകയായിരുന്നു. അശ്രദ്ധമായും അതിവേഗത്തിലുമാണു വള്ളം വന്നതെന്നു ബോട്ട് യാത്രക്കാര്‍.
ഇരിപ്പിടമില്ലാത്ത ബോട്ടില്‍ നിന്നാണ് യാത്ര. യാത്രക്കാരില്‍ പുരുഷന്മാര് ഏറെയും കായലിലേക്കു ചാടി രക്ഷപ്പെട്ടു. സ്ത്രീകളും കുഞ്ഞുങ്ങളും ബോട്ടിനൊപ്പം മുങ്ങി.
രക്ഷാ ഉപകരണങ്ങളായി ബോട്ടിലുണ്ടായിരുന്നത് കാലപ്പഴക്കം ചെന്നു നശിച്ച ലൈഫ് ജാക്കറ്റുകളും മൂന്ന് ലൈഫ് ബൊയകളും മാത്രം. കരയിലുണ്ടായിരുന്ന വിദേശികള്‍ ഉള്‍പ്പെടെയുള്ളവരും സമീപത്തുണ്ടായിരുന്ന മല്‍സ്യത്തൊഴിലാളികളും വേഗം രക്ഷാപ്രവര്‍ത്തനത്തിനു രംഗത്തെത്തിയത് കൂടുതല്‍പേര്‍ക്കു രക്ഷയായി. കരയില്‍ നിന്നു ലൈഫ് ജാക്കറ്റുകളും ബൊയകളും എത്തിച്ചും മല്‍സ്യബന്ധന വള്ളങ്ങള്‍ അടുപ്പിച്ചുമാണു ബോട്ടിലെ യാത്രക്കാരെ രക്ഷപ്പെടുത്തിയത്.
തീരരക്ഷാസേന, അഗ്നിശമനസേന, നാവികസേന, പൊലീസ് എന്നിവരും നാട്ടുകാരും രണ്ടു മണിക്കൂറിലേറെ നടത്തിയ ശ്രമത്തിനു ശേഷം ബോട്ടിന്റെ ഭാഗങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ചു പൊക്കിയെടുത്തു. വടം കെട്ടി ഉയര്‍ത്താനും കരയില്‍ നിന്നു ക്രെയിന്‍ ഉപയോഗിച്ച് അടുപ്പിക്കാനുമുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ ജലോപരിതലത്തില്‍ തന്നെ നിര്‍ത്തിയിടാവുന്ന പ്ലാറ്റ്ഫോം ക്രെയിന്‍ എത്തിച്ചാണു ബോട്ട് ഉയര്‍ത്തിയത്.
യാത്രയ്ക്കായി 29 പേര്‍ക്കാണു ടിക്കറ്റ് നല്‍കിയതെങ്കിലും സീസണ് ടിക്കറ്റുകാരും ജങ്കാറിലേക്കു ടിക്കറ്റെടുത്തവരും ഈ ബോട്ടില്‍ യാത്ര ചെയ്തിട്ടുണ്ടാകുമെന്ന് അനുമാനം. യാത്രക്കാരുടെ എണ്ണം സംബന്ധിച്ചു കൃത്യമായ വിവരമില്ലാത്തതിനാല്‍ കൂടുതല്‍ പേര് അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്നു സംശയം. രാത്രിയും തിരച്ചില്‍ തുടരുന്നു.
അതേസമയം, ഫോര്‍ട്ടുകൊച്ചിയില്‍ അപകടത്തില്‍പ്പെട്ട 35 വര്‍ഷം പഴക്കമുള്ള ബോട്ടിന് 2017വരെ പോര്‍ട്ട് ഡയറക്ടറേറ്റ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന്റെ രേഖകള്‍ ലഭിച്ചു. എന്നാല്‍ പോര്‍ട്ട് നിര്‍മിച്ച വര്‍ഷം ഇതില്‍ രേഖപ്പെടുത്തിയിട്ടുമില്ല. 2013 മാര്‍ച്ച് വരെ ഉണ്ടായിരുന്ന ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞ വര്‍ഷം 2017 വരെ പുതുക്കി നല്‍കുകയായിരുന്നു. ബോട്ട് പരിശോധിക്കാതെയാണ് പോര്‍ട്ട് അധികൃതര്‍ ഫിറ്റ്നസ് നല്‍കിയിരിക്കുന്നത് വ്യക്തമാണ്. ബോട്ടില്‍ 42 ലൈഫ് ബൊയകള്‍ ഉണ്ടായിരിക്കണമെന്നാണ് നിയമമെന്ന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്‍ തന്നെ പറയുന്നുണ്ട്. എന്നാല്‍ മൂന്ന് ബൊയകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. 80 പേരുമായി യാത്ര ചെയ്യാനുള്ള അനുമതിയാണ് നല്‍കിയിരുന്നത്.
എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ച മൃതദേഹങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരം രാത്രി തന്നെ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
Discussion about this post