ആലപ്പുഴ: കായംകുളത്ത് സി.പി.എം പ്രാദേശിക നേതാവ് സിയാദിനെ കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ് കൗണ്‍സിലർ അറസ്റ്റിൽ. കൗണ്‍സിലറായ കാവില്‍ നിസാമാണ് അറസ്റ്റിലായത്. മുഖ്യപ്രതി മുജീബിനെ ബൈക്കില്‍ രക്ഷപ്പെടാന്‍ സഹായിച്ചത് കാവില്‍ നിസാമാണെന്ന് പൊലീസ് വ്യക്തമാക്കി. കുറ്റകൃത്യം നടന്നത് അറിഞ്ഞിട്ടും നിസാം പൊലീസില്‍ അറിയിച്ചില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
റോഡരികില്‍ സുഹൃത്തുക്കളുമായി സംസാരിച്ച് നിന്ന സി.പി.എം നേതാവ് സിയാദിനെ (35) ബൈക്കിലെത്തിയ മുജീബ് രണ്ട് തവണ കഠാര കൊണ്ട് കുത്തുകയായിരുന്നു. കുത്തുകൊണ്ട് നിലത്തുവീണ സിയാദിനെ നാട്ടുകാരും സുഹൃത്തുക്കളും ഉടനടി കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. കുത്ത് കരളില്‍ ഏറ്റതാണ് മരണകാരണമെന്നാണ് നിഗമനം.
വിവിധയിടങ്ങളിലായി 25ലധികം കേസുകളില്‍ പ്രതിയായ മുജീബ് നാല് മാസം മുമ്പാണ് ഇയാള്‍ ജയില്‍ മോചിതനായത്. മുജീബിനോടപ്പം നാലംഗ സംഘത്തില്‍ ഉണ്ടായിരുന്ന ഫൈസലിനെ പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. എം.എസ്.എം സ്കൂള്‍ ജംഗ്ഷന് കേന്ദ്രീകരിച്ച് നാളുകളായി തമ്പടിച്ചിരുന്ന ക്വട്ടേഷന്‍ സംഘങ്ങളെ സിയാദിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചോദ്യം ചെയ്തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
Discussion about this post