ഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പു ചുമതല കേന്ദ്ര സര്‍ക്കാര്‍ അദാനി എന്റര്‍ പ്രൈസസിന് നല്‍കിയതില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്. വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് നല്‍കുന്നത് ആദ്യമല്ലെന്നും മുരളീധരന് പറഞ്ഞു. കോണ്‍ഗ്രസിന്റെയും സര്‍ക്കാരിന്റെയും നിലപാട് അപഹാസ്യമാണ്. സ്വർണ്ണക്കടത്ത് വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിമാനത്താവളം അദാനി എന്റര്‍ പ്രൈസസിന് നല്കാന് തീരുമാനമെടുക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ പങ്കാളിയാക്കിയിരുന്നു. കെഎസ്ഐഡിസിയും ടെന്‍ഡറില്‍ പങ്കെടുത്തിരുന്നു. വ്യവസ്ഥകള്‍ അന്നേ കെഎസ്ഐഡിസിയും അംഗീകരിച്ചതാണ്. നിലവിലെ ഹൈക്കോടതി വിധിക്ക് അനുകൂലമാണ് കേന്ദ്രതീരുമാനമെന്നും കെഎസ്ഐഡിസിയുടെ തുക അദാനിയേക്കാള്‍ 19.6 ശതമാനം കുറവായിരുന്നുവെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
വിമാനത്താവളങ്ങളുടെ ചുമതല സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനുള്ള തീരുമാനത്തിന് ബുധനാഴ്ചയാണ് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്. അന്‍പതു വര്‍ഷത്തേക്കാണ് യാത്രക്കാരില്‍ നിന്ന് യൂസര്‍ ഫീ ഈടാക്കാനുള്ള അധികാരം ഉള്‍പ്പെടെ വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് പതിച്ചു നല്‍കിയത്.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പാവകാശം അദാനി ഗ്രൂപ്പിന് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ തടയണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും കെഐസ്ഐഡിസിയും നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു.
Discussion about this post