തിരുവനന്തപുരം: ലൈഫ് മിഷന് ഫ്ളാറ്റ് നിര്‍മ്മാണ പദ്ധതിയിലെ അഴിമതിയിൽ കേന്ദ്ര ഏജന്‍സിയായ സി.ബി.ഐ അന്വേഷിക്കുമെന്നു സൂചന. യു.എ.ഇ സര്‍ക്കാരിന്റെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റുമായുണ്ടാക്കിയ ലൈഫ് കരാറില്‍ നിരവധി പോരായ്മകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ രേഖകളുടെ പരിശോധനയില്‍ കേന്ദ്രസര്‍ക്കാരിന് പ്രാഥമികമായി ബോദ്ധ്യമായിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അടക്കമുള്ള ഏജന്‍സികളില്‍ നിന്ന് കേന്ദ്രം റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക ക്രമക്കേടുണ്ടെന്ന് ഇ.ഡി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചാല്‍ സി.ബി.ഐ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിടുമെന്നാണ് വിവരം. പിഴവുകള്‍ ഇങ്ങനെ, എന്തുകൊണ്ട് സി.ബി.ഐ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന് എന്‍ഫോഴ്സ്മെന്റിന് ബോദ്ധ്യപ്പെട്ടാല്‍ അഴിമതി നിരോധന നിയമപ്രകാരം കേസ് സി.ബി.ഐയ്ക്ക് അന്വേഷിക്കാന്‍ അധികാരമുണ്ട്.
ലൈഫ് മിഷന് പദ്ധതിയില്‍ 4.25 കോടി സ്വര്‍ണക്കടത്ത് കേസിലെ രണ്ടാംപ്രതി സ്വപ്ന സുരേഷിന് കമ്മിഷനായി നല്‍കിയെന്ന് ഇതിനോടകം വ്യക്തമായിക്കഴിഞ്ഞു. വിദേശരാജ്യത്തെ സംഘടനയുമായി കരാറുണ്ടാക്കുന്നതിന് മുമ്പ് അക്കാര്യം കേന്ദ്രത്തെ അറിയിക്കുകയോ മാര്‍ഗനിര്‍ദ്ദേശങ്ങളോ സഹായങ്ങളോ തേടിയില്ല. വിദേശത്തുനിന്നുള്ള ഏത് സഹായം സ്വീകരിക്കുന്നതിനു മുമ്പ് കേന്ദ്രത്തിന്റെ അനുമതി തേടണമെന്നാണ് ചട്ടം.
റെഡ് ക്രസന്റില്‍ നിന്ന് 20 കോടിയുടെ സഹായം സ്വീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടണമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ദുരന്തനിവാരണ ആക്ട് പ്രകാരവും സംസ്ഥാന നടപടി തെറ്റാണ്. ഇതുകൂടാതെ വിദേശനാണ്യ വിനിമയ ചട്ടവും ഫോറിന് ട്രേഡ് റെഗുലേഷന് ആക്ടും ലംഘിക്കപ്പെട്ടു. കേന്ദ്ര ഏജന്‍സികള്‍ക്ക് കേസെടുക്കാന്‍ ഈ ലംഘനങ്ങള്‍ തന്നെ ധാരാളമാണ്. അതിനാലാണ് എന്‍ഫോഴ്സ്മെന്റില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയത്.
Discussion about this post