ഡല്‍ഹി: പ്രശാന്ത് ഭൂഷനെതിരായ കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. മാപ്പ് പറയില്ലെന്ന ശക്തമായ നിലപാട് ഇന്ന് നടന്ന വാദത്തിനിടെയും ഭൂഷന് ആവര്‍ത്തിച്ചു.
നേരത്തെ കേസില്‍ നിരുപാധികം മാപ്പപേക്ഷ നല്കാന് ഭൂഷന് മൂന്ന് ദിവസത്തെ സമയം കോടതി അനുവദിച്ചിരുന്നു. ഇന്ന് വാദത്തിനിടെ അരമണിക്കൂര്‍ കൂടി നല്‍കിയെങ്കിലും അദ്ദേഹം മുന്‍നിലപാടില്‍ ഉറച്ചുനിന്നു.
നിരുപാധിക മാപ്പപേക്ഷയ്ക്ക് നിര്‍ബന്ധിക്കുന്നത് തെറ്റായ നടപടിയാണെന്ന് പ്രശാന്ത് ഭൂഷന് വേണ്ടി അഭിഭാഷകന് രാജീവ് ധവാന് വാദിച്ചു. അഭിഭാഷകന് എന്ന നിലയിലുള്ള ആശങ്കയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. കോടതിയോട് ബഹുമാനക്കുറവും കാട്ടിയിട്ടില്ല. കോടതിയോട് ആത്മാര്ഥതയുള്ളതുകൊണ്ടാണ് വിമര്‍ശിക്കുന്നതെന്നും ഭൂഷനെ ശിക്ഷിച്ച് രക്തസാക്ഷിയാക്കരുതെന്നും രാജീവ് ധവാന് വാദിച്ചു.
കേസില്‍ ഭൂഷനെ ശിക്ഷിക്കരുതെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ ഇന്നും കോടതിയില്‍ നിലപാടെടുത്തു. അദ്ദേഹത്തിന് താക്കീത് നല്കിയാല് മതിയെന്നാണ് എജി കോടതിയെ അറിയിച്ചത്.
ഭൂഷന്റെ പ്രസ്താവനകളും ന്യായീകരണങ്ങളും വേദനാജനകമാണെന്ന് വാദങ്ങള്‍ പൂര്‍ത്തിയായ ശേഷം ജസ്റ്റീസ് അരുണ്‍ മിശ്ര നിരീക്ഷിച്ചു. ശിക്ഷിക്കുകയാണെങ്കില്‍ എന്ത് ശിക്ഷ നല്‍കണമെന്ന് കോടതി ചോദിച്ചു.
30 വര്‍ഷം പരിചയമുള്ള അദ്ദേഹം ഇത്തരത്തിലല്ല പെരുമാറേണ്ടതെന്നും അഭിഭാഷകനും രാഷ്ട്രീയക്കാരനും തമ്മില്‍ വ്യത്യാസമുണ്ടെന്നും കോടതി ഓര്‍മിപ്പിച്ചു. താനും പഴയ തലമുറയിലെ ആളാണെന്ന് പറഞ്ഞ ജസ്റ്റീസ് അരുണ്‍ മിശ്ര, മാപ്പ് പറയാന്‍ ഭൂഷന് എന്താണ് തടസമെന്നും രാഷ്ട്രപിതാവ് പോലും ഈ വാക്ക് ഉപയോഗിച്ചിട്ടില്ലേയെന്നും ചോദിച്ചു.
Discussion about this post