ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന്റെ സാഹചര്യത്തിൽ പബ്ജി ഉൾപ്പടെയുള്ള 118 ആപ്ലിക്കേഷനുകൾ കൂടി ഇന്ത്യ നിരോധിച്ചതോടെ ചൈനീസ് കമ്പനികൾക്ക് നേരിട്ടത് വൻ തിരിച്ചടി. പബ്ജി നിരോധനം വന്നതിനു ശേഷം ആദ്യ ദിവസം തന്നെ ടെൻസെന്റിന് വിപണി മൂല്യത്തിൽ 1,400 കോടി ഡോളറി (ഏകദേശം 1.02 ലക്ഷം കോടി രൂപ)ന്റെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പബ്ജി നിരോധിച്ചതിന് ശേഷം ടെൻസെന്റ് ഓഹരികൾ 2 ശതമാനം ഇടിഞ്ഞിരുന്നു.
വ്യാഴാഴ്ച വ്യാപാരം തുടങ്ങിയ ഉടനെ ടെൻസെന്റ് ഓഹരികൾ 2 ശതമാനം ഇടിഞ്ഞു. ഏകദേശം 175 ദശലക്ഷം ഇൻസ്റ്റാളുകൾ ഉള്ള പബ്ജി മൊബൈലിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ഒരു ദക്ഷിണ കൊറിയൻ ഗെയിമിങ് കമ്പനിയാണ് പബ്ജി സൃഷ്ടിച്ചതെങ്കിലും, ചൈനയിലെ ഏറ്റവും വലിയ ഗെയിമിങ് കമ്പനികളിലൊന്നായ ടെൻസെന്റ് ആണ് പബ്ജി മൊബൈൽ പതിപ്പ് കൊണ്ടുവന്നത്.
ഹോങ്കോങ് വിപണിയിൽ വ്യാഴാഴ്ച വ്യാപാരം തുടങ്ങുമ്പോൾ ടെൻസെന്റ് ഓഹരി വില 71 ഡോളറായിരുന്നു. ഇത് ക്ലോസ് ചെയ്യുമ്പോൾ 69 ഡോളറിലേക്ക് താഴ്ന്നു.
പബ്ജിയിലെ 10 ശതമാനം ഓഹരികളും ടെൻസെന്റിന്റെ കൈവശമാണ്. പബ്ജിയുടെ മൊത്തം വിപണിയുടെ 24 ശതമാനവും ഇന്ത്യയിലാണ്. ഇത് രണ്ടാം തവണയാണ് ആപ്ലിക്കേഷൻ നിരോധനത്തെ തുടർന്ന് ടെൻസെന്റിന്റെ ഓഹരി വില ഇടിയുന്നത്. കഴിഞ്ഞ മാസം അമേരിക്ക വിചാറ്റ് നിരോധിച്ചതോടെ ടെൻസെന്റിന്റെ ഓഹരി വില 10 ശതമാനം വരെ ഇടിഞ്ഞിരുന്നു.
118 ചൈനീസ് ആപ്ലിക്കേഷനുകളുടെ പട്ടികയിൽ ബൈഡു, ഷഓമിയുടെ ഷെയർ സേവ് എന്നിവയും ഉൾപ്പെടുന്നു.
ലഡാക്കിൽ ചൈനയുമായുള്ള പുതിയ അതിർത്തി സംഘർഷങ്ങൾക്കിടയിലാണ് ഈ നടപടി. അതിർത്തിയിലെ സംഘർഷ സാഹചര്യത്തിൽ ചൈനീസ് സാങ്കേതിക സ്ഥാപനങ്ങളെ നിരോധിച്ച് പ്രതിരോധിലാക്കാനാണ് ഇന്ത്യയുടെ നീക്കം.
Discussion about this post