ഹൈദരാബാദ് : ജോലിയോടും യൂണിഫോമിനോടുമുള്ള ആദരവ് ഒരിക്കലും നഷ്ടപ്പെടുത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമിയില്‍ നിന്ന് പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങുന്ന ഐപിഎസ് പ്രൊബേഷണറി ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കാക്കി യൂണിഫോമിന്റെ പേരില്‍ അഭിമാനിക്കാനും അത് നല്കുന്ന അധികാരം ദുരുപയോഗം ചെയ്യാതിരിക്കാനും പ്രധാനമന്ത്രി പോലീസ് ഉദ്യോഗസ്ഥരെ ഉപദേശിച്ചു. ഒരിക്കലും കാക്കി യൂണിഫോമിന് ലഭിക്കുന്ന ബഹുമാനം നഷ്ടപ്പെടുത്തരുത്. ‘സിന്ഗം’ പോലുള്ള സിനിമകള്‍ കണ്ട് ചില പോലീസ് ഉദ്യോഗസ്ഥര്‍ സ്വയം വലിയവരാണെന്ന് വിചാരിക്കുന്നുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി. അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ പോലും പരിഗണിക്കപ്പെടാതെ പോകാന്‍ ഇത്തരം നടപടികള്‍ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. അപ്രതീക്ഷിത ഏറ്റുമുട്ടലുകള്‍ ഏതു സമയത്തും ഉണ്ടാകാന്‍ വളരെയധികം സാധ്യതയുള്ള ജോലിയാണ് പോലീസിന്റേത്. അതുകൊണ്ടുതന്നെ ഏതു സമയത്തും ഉദ്യോഗസ്ഥര്‍ അതീവ ജാഗ്രതയുള്ളവരായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതീവ സമ്മര്‍ദ്ദം അനുഭവിച്ചുകൊണ്ട് ജോലി ചെയ്യുമ്പോള്‍ യോഗയും പ്രാണായാമവും വളരെ പ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എത്ര കഠിനമായ ജോലി ചെയ്താലും യോഗയും പ്രാണായാമവും ചെയ്യുന്ന ആള്‍ക്ക് സമ്മര്‍ദ്ദം അനുഭവപ്പെടില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് കാലത്ത് രാജ്യത്തെ പോലീസ് സേന നടത്തിയ സേവങ്ങളെ അദ്ദേഹം പ്രശംസിച്ചു. ലോക്ഡൗണ്‍ കാലത്ത് നടത്തിയ സേവനങ്ങള്‍ പോലീസ് സേനയുടെ മാനുഷിക മുഖം ജനങ്ങളുടെ മനസ്സില്‍ എക്കാലവും മുദ്രിതമാകാന്‍ സഹായിച്ചതായി പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post