കണ്ണൂര്‍: തലശ്ശേരിക്കടുത്ത് കതിരൂർ പൊന്ന്യത്ത് ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനം. ടി.പി വധക്കേസില്‍ പ്രതിയായിരുന്ന വ്യക്തിയുള്‍പ്പെടെ രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം.
മൂന്ന് പേരാണ് സംഘത്തിലുണ്ടായിരുന്നത് എന്നാണ് പ്രാധമിക നിഗമനം. ഇതില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞു. രണ്ടുപേരും മാഹി സ്വദേശികളാണ്. എം.റമീഷ്, ഭീരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇരുവരുടെയും കൈകള്‍ക്കും കണ്ണുകള്‍ക്കുമാണ് പരിക്ക്. സ്ഫോടനത്തില്‍ പരിക്കേറ്റ രണ്ടുപേരെ തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റി. സ്റ്റീല്‍ ബോംബുകളാണ് പൊട്ടിയത്. തലശ്ശേരി ഡിവൈഎസ്പി അടങ്ങുന്ന സംഘം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
എം റമീഷ് ടി.പി ചന്ദ്രശേഖരന് വധക്കേസിലെ 24-ാം പ്രതിയായിരുന്നു. തെളിവുകളുടെ അഭാവത്തിൽ കോടതി ഇയാളെ വെറുതെ വിടുകയായിരുന്നു. ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രണ്ടും കയ്യും അറ്റുപോയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.
Discussion about this post