ഡല്‍ഹി: ഇന്ത്യയില്‍ ഭീകരവാദം വളര്‍ത്താനും ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി തുര്‍ക്കി വന്‍ തോതില്‍ സാമ്പത്തിക സഹായം നല്‍കുന്നതായി റിപ്പോർട്ട്. സുരക്ഷാ വിലയിരുത്തല്‍ യോഗങ്ങള്‍ക്കിടെ രാജ്യത്തെ സുരക്ഷാ ഏജന്‍സികളാണ് ഇത് സംബന്ധിക്കുന്ന നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയത്. ഇന്ത്യയിലെ തീവ്ര ഇസ്ലാമിക സംഘടനകള്‍ക്കും, ഐഎസുമായി ബന്ധപ്പെട്ട ഉപവിഭാഗങ്ങള്‍ക്കും പണം നല്‍കുന്നതിന് പിന്നില്‍ തുര്‍ക്കിയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
മാത്രമല്ല, ഇന്ത്യക്കാരുടെ സിറിയയിലേക്കുള്ള ഐഎസ് റിക്രൂട്ട്മെന്റിനായി തുര്‍ക്കി സര്‍ക്കാരിന്റെ സഹായത്തോടെ ‘തുര്‍ക്കിഷ് ഹാന്‍ഡ്‌ലേഴ്‌സ്’ പ്രവര്‍ത്തിച്ചതിനുള്ള നിരവധി തെളിവുകളും സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. അടുത്തിടെ ഇന്ത്യയില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട ഐഎസ് ബന്ധമുള്ള യുവതീയുവാക്കള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. തങ്ങള്‍ തുര്‍ക്കി വഴിയാണ് സിറിയയില്‍ എത്തിയതെന്നും തുര്‍ക്കിയില്‍ നിന്നുമുള്ള ചിലരാണ് തങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കിയതെന്നും ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു.
രാജ്യത്തെ വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനകളിലെ അംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരെ ‘ബ്രെയിന്‍ വാഷ്(മസ്തികക്ഷാളനം)’ ചെയ്തുകൊണ്ട് തങ്ങളുടെ തീവ്രവാദ ആശയങ്ങളിലേക്ക് അടുപ്പിക്കാനാണ് തുര്‍ക്കിഷ് ഏജന്റുമാര്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ ഇവര്‍ക്ക് പാകിസ്ഥാന്‍ ഭീകര സംഘടനകളുടെ സഹായവും വന്‍തോതില്‍ ലഭിക്കുന്നുണ്ട്.
ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് തുര്‍ക്കി പ്രസിഡന്റ് റെസെപ്പ് തയ്യിപ്പ് എര്‍ദോഗന്റെ മകന്‍ ബിലാല്‍ എര്‍ദോഗനാണ് പ്രവര്‍ത്തിക്കുന്നതെന്ന ഞെട്ടിപ്പിക്കുന്ന വിവരവും പുറത്തുവരുന്നുണ്ട്. ഏതാനും വര്‍ഷങ്ങളായി തീവ്ര ഇസ്‌ലാമിസ്റ്റ് സംഘടനകളുടെ കമാന്‍ഡറായി പ്രവര്‍ത്തിക്കുന്ന ബിലാല്‍, ഇന്ത്യ ഉള്‍പ്പെടെ ഉള്ള രാജ്യങ്ങളിലുള്ള യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകര്‍ഷിക്കാനായി രഹസ്യ ഓപറേഷനുകളും നടത്തുന്നുണ്ട്. എര്‍ദോഗന്‍ തന്നെയാണ് ഇതിനു പിന്നിലെ ‘മാസ്റ്റര്‍ ബ്രെയിന്‍’ എന്നാണ് വിവരം. ഇതുവഴി തെക്കന്‍ ഏഷ്യയിലെയും ഇന്ത്യയിലെയും മുസ്ലീങ്ങള്‍ക്കിടയില്‍ പ്രശസ്തിയും സ്വാധീനവും നേടിയെടുക്കാനാണ് എര്‍ദോഗന്റെ ലക്ഷ്യം.
ഇന്ത്യ ആസ്ഥാനമായുള്ള തീവ്ര ഇസ്ലാമിക സംഘടനകള്‍ക്ക് ധനസഹായം നല്‍കുക, മത താല്‍പ്പര്യങ്ങളുള്ള രാഷ്ട്രീയ സംഘടനകളുമായി സഹകരിക്കുക, ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുക എന്നിവ വഴി ഇന്ത്യയിലെ ക്രമസമാധാനം തകര്‍ക്കുകയാണ് തുര്‍ക്കിയുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടിലുണ്ട്. അതോടൊപ്പം ഇന്ത്യയ്ക്കുമേല്‍ ആക്രമണം അഴിച്ചുവിടുന്നതിനായി പാകിസ്ഥാനുമേല്‍ തുര്‍ക്കി സമ്മര്‍ദ്ദം ചെലുത്തുന്നതായും റിപ്പോർട്ടുണ്ട്.
Discussion about this post