കൊച്ചി: പാലത്തായി പീഡനക്കേസില്‍ പ്രതി പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിന് ഇരയായെന്ന് പറയപ്പെടുന്ന പെൺകുട്ടിയുടെ അമ്മ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തലശ്ശേരി പോക്സോ കോടതിയുടെ നടപടിയെ ചോദ്യം ചെയ്താണ് കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്. പീഡനത്തിന് ഇരയായെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ടായിട്ടും ജാമ്യം നല്കിയ വിചാരണ കോടതി നടപടി ശരിയല്ലെന്നാണ് വാദം. എന്നാല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ബിജെപി അനുഭാവി ആയതിനാലാണ് ആരോപണം ഉന്നയിച്ചതെന്നും പ്രതിഭാഗം വാദിച്ചു. ഈ വാദത്തിന് അംഗീകാരം നല്‍കുന്നതാണ് ഹൈക്കോടതി ഉത്തരവ്.
പീഡനത്തിന് ഇരയായെന്ന് പറയുന്ന കുട്ടിക്ക് കള്ളം പറയുന്ന സ്വഭാവമുണ്ടെന്നും ഭാവനയില്‍ കാര്യങ്ങളുണ്ടാക്കി അവതരിപ്പിക്കുന്ന ശീലമുണ്ടെന്നുമായിരുന്നു ക്രൈംബ്രാഞ്ച് കോടതിയില്‍ അറിയിച്ചത്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ കണ്ടെത്തല്‍ സഹിതമാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്.
കുട്ടി പറയുന്ന കാര്യങ്ങള്‍ പരസ്പര വിരുദ്ധമാണെന്ന് കൗണ് സിംലിംഗില് ബോധ്യപ്പെട്ടതായി പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരുന്നു. ഇതും കൂടി പരിഗണിച്ചാണ് ഹര്‍ജിയില്‍ ഹൈകോടതി വിധി പറഞ്ഞത്.
ജൂലൈ 16നാണ് പ്രതിക്ക് പോക്സോ കോടതി ജാമ്യം അനുവദിച്ചത്. ഇരയുടെ വ്യക്തമായ മൊഴിയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഉണ്ടായിട്ടും പ്രതിക്ക് ജാമ്യം ലഭിക്കാന്‍ സഹായകമായ വിധം പോക്സോ വകുപ്പുകള്‍ ഒഴിവാക്കിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയതെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. എന്നാല്‍ കീഴ് കോടതി ഉത്തരവില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു.
പോക്സോ കേസുകളില്‍ ഇരയുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് ആവശ്യമായ പൊതു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.
Discussion about this post