ബെംഗളൂരൂ: ആഴക്കടലിൽ അകപ്പെട്ട മത്സ്യതൊഴിലാളികളെ ഇന്ത്യൻ തീരസംരക്ഷണ സേന സാഹസികമായി രക്ഷപ്പെടുത്തി. ശക്തമായ കാറ്റ് കാരണം തീരത്തേക്ക് അടുക്കാൻ പറ്റാതെ കടലിൽ അകപ്പെട്ടുപോകുകയായിരുന്നു. കരയിൽ നിന്ന് 15 നോട്ടിക്കൽ മൈൽ അകലെ കടലിൽ കുടുങ്ങിയ 24 മത്സ്യത്തൊഴിലാളികളെയാണ് ഇന്ത്യൻ തീര സംരക്ഷണ സേനയുടെ കപ്പൽ വിജയകരമായി രക്ഷപ്പെടുത്തി കരയിലെത്തിച്ചത്.
മത്സ്യബന്ധന ബോട്ടായ ‘ഐ.എഫ്.ബി കമ്രുൽ ബഹറിൽ’ ആണ് ഇവർ മത്സ്യബന്ധനത്തിന് പോയത്. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ഭട്കൽ തുറമുഖത്താണ് രക്ഷാപ്രവർത്തനം നടത്തിയത്.
എഞ്ചിൻ തകരാറുമൂലം മത്സ്യബന്ധന ബോട്ടിന് ദിശ നഷ്ടപ്പെടുകയായിരുന്നുവെന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പ്രസ്താവനയിൽ പറയുന്നു. കടലിലെ മോശം കാലാവസ്ഥ കണക്കിലെടുത്ത് കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിക്കണമെന്ന് ബോട്ടിന്റെ ഉടമ കാർവാറിലെ ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോട് അഭ്യർത്ഥിച്ചു.
ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ ആണ് തീരസംരക്ഷണ സേന ഗാർഡ് ഷിപ്പ് രക്ഷാ പ്രവർത്തനം ഏറ്റെടുത്തത്. തീരസംരക്ഷണ സേനയുടെ ഐസിജിഎസ് കസ്തൂർബ ഗാന്ധി ഷിപ്പ് രക്ഷാപ്രവർത്തനത്തിനായി പുറപ്പെടുകയും ചെയ്തു.
തീരസംരക്ഷണ സേനയ്ക്ക് വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ മത്സ്യത്തൊഴിലാളികളുമായി ആശയവിനിമയം നടത്താൻ സാധിച്ചു. രക്ഷാപ്രവർത്തനത്തെത്തുടർന്ന് എല്ലാ മത്സ്യത്തൊഴിലാളികളെയും തീരസംരക്ഷണ സേനയുടെ കപ്പലിലേക്ക് മാറ്റി.
Discussion about this post