തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വഴി എത്തിച്ച 8,000 മതഗ്രന്ഥങ്ങള്‍ സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫിസിനെ അറിയിച്ചിരുന്നില്ലെന്ന് സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഏജന്‍സികളുടെ കണ്ടെത്തൽ. ചട്ടങ്ങള്‍ മറികടന്ന് എത്തിച്ച മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തത് എവിടെയൊക്കെയാണെന്നും അറിയുന്നതിനുള്ള അന്വേഷണം തുടങ്ങി.
32 എണ്ണം വീതമുള്ള 250 ബോക്സുകളാണ് എത്തിയത്. ഇതില്‍ 1,024 മതഗ്രന്ഥങ്ങളാണ് മന്ത്രി കെ.ടി.ജലീലിനു കൈമാറിയത്. ബാക്കി 6,976 എണ്ണം എവിടെ എന്നാണ് അന്വേഷിക്കുന്നത്. നയതന്ത്ര ചാനല്‍ വഴി എത്തുന്ന ബാഗേജുകളെക്കുറിച്ചു സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗത്തെ അറിയിച്ച് അനുമതി വാങ്ങണമെന്നാണ് ചട്ടം. പലപ്പോഴും ഇതു തത്സമയം ചെയ്യാറില്ലെങ്കിലും പിന്നീടു രേഖാമൂലം അറിയിക്കാറുണ്ട്. എന്നാല്‍, മാര്‍ച്ച് 4 ന് എത്തിയ പാക്കറ്റുകളെക്കുറിച്ച് സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫിസിനു വിവരങ്ങള്‍ ലഭിച്ചിരുന്നില്ല.
ദുബായില്‍നിന്നു കോണ്‍സല്‍ ജനറലിന്റെ പേരില്‍ നയതന്ത്ര ബാഗേജ് വഴിയാണു മതഗ്രന്ഥങ്ങള്‍ എത്തിയത്. കസ്റ്റംസ് ക്ലിയറന്‍സിനു ശേഷം ഇവ യുഎഇ കോണ്‍സുലേറ്റിലേക്കെന്ന പേരിലാണ് കൊണ്ടുപോയത്. അതില്‍ 32 ബോക്സുകള്‍ 3 മാസത്തിനു ശേഷം ജലീലിനു കൈമാറി. സി-ആപ്റ്റിലെത്തിച്ച 32 പാക്കറ്റുകളില്‍ ഒരെണ്ണം പൊട്ടിച്ച് 26 മതഗ്രന്ഥങ്ങള്‍ അവിടത്തെ ജീവനക്കാര്‍ക്കു നല്‍കിയെന്നും ബാക്കി മലപ്പുറത്തേക്ക് സി-ആപ്റ്റിന്റെ വാഹനത്തില്‍ കൊണ്ടുപോയെന്നുമാണു മന്ത്രി ജലീല്‍ ഇഡിയുടെ ചോദ്യം ചെയ്യലില്‍ അറിയിച്ചത്.
നേരത്തേ സി-ആപ്റ്റ് ജീവനക്കാരില്‍ നിന്ന് ഇഡി മൊഴിയെടുത്തിരുന്നു. മലപ്പുറത്തേക്കു കൊണ്ടുപോയവ വിതരണം ചെയ്തിട്ടില്ലെന്നും 2 സ്ഥാപനങ്ങളിലായി സൂക്ഷിച്ചിരിക്കുകയാണെന്നും ജലീല്‍ ഇഡിയെ അറിയിച്ചിട്ടുണ്ട്.
Discussion about this post