ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘അമ്മയ്ക്കുള്ള കത്തുകൾ’ (ലെറ്റേഴ്സ് ടു മദർ) എന്ന പുസ്തകം നാളെ പ്രസിദ്ധീകരിക്കും. പ്രധാനമന്ത്രിയുടെ എഴുപതാം ജന്മദിനത്തിലാണ് പുസ്തകം പുറത്തിറങ്ങുന്നത്. ‘ജഗത് ജനനി’യായ മാതാവിനെ അഭിസംബോധന ചെയ്ത് അദ്ദേഹം എഴുതിയ കത്തുകളാണ് ലെറ്റേഴ്സ് ടു മദർ എന്ന പേരിൽ പുസ്തകമായി പുറത്തിറക്കുന്നത്. മൂന്നാഴ്ച നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടികൾക്കാണ് നരേന്ദ്ര മോദിയുടെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ച് ബിജെപി തയ്യാറെടുക്കുന്നത്.
കുറിപ്പുകളുടെ സമാഹാരം നേരത്തെ ‘സാക്ഷിഭാവ്’ എന്ന പേരിൽ ഗുജറാത്തി ഭാഷയിൽ പ്രസിദ്ധീകരിച്ചിരുന്നു. ഈ കത്തുകൾ ചലച്ചിത്ര നിരൂപക ഭാവന സോമയ്യാണ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. ഹാർപ്പർകോളിൻസാണ് പ്രസാധകർ.
‘നരേന്ദ്ര മോദി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമല്ലാത്ത 1986-ൽ എഴുതിയ കത്തുകളുടെ ആശയം എന്നെ ആകർഷിച്ചിട്ടുണ്ട്. മാതാവിന് എഴുതിയതാണ് ഈ കത്തുകൾ’ ഭാവന സോമയ്യ പറഞ്ഞു. പുസ്തകത്തിന്റെ ആമുഖം രസകരമായിരുന്നെന്നും വികാരങ്ങളുടെ സുതാര്യതയൊന്നും മറച്ച് വെക്കാത്തത് തന്നെ അത്ഭുതപ്പെടുത്തിയതായും അദ്ദേഹം പറയുന്നു.
പുസ്തകത്തിന്റെ ആമുഖത്തിൽ പ്രസിദ്ധീകരിക്കാൻ ഉദേശിച്ച് എഴുതിയതല്ല ഇതെന്നാണ് മോദി പറഞ്ഞത്. ‘ഒരിക്കലും പ്രസിദ്ധീകരിക്കരുത് എന്നതായിരുന്നു ഉദ്ദേശ്യം, തമാശകൾ എനിക്കുള്ളതാണ്. ഞാൻ ഒരു എഴുത്തുകാരനല്ല, നമ്മളിൽ ഭൂരിഭാഗവും അങ്ങനെയല്ല. എഴുതാനുള്ള ത്വര അതിശക്തമാകുമ്പോൾ പേന എടുക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല. എഴുതുകയല്ല, മറിച്ച് ഹൃദയത്തിനും തലയ്ക്കും ഉള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് ആത്മപരിശോധന നടത്തുകയും അനാവരണം ചെയ്യുകയും ചെയ്യുകയാണ്’ പ്രധാനമന്ത്രി ആമുഖത്തിൽ പറയുന്നു.
Discussion about this post