തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി അല്‍ഖ്വയ്ദ ഭീകരര്‍ പിടിയിലായതോടെ വര്‍ഷങ്ങളായി ബി.ജെ.പി ഉന്നയിക്കുന്ന ആരോപണം ശരിയെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. വിവിധ തീവ്രവാദ സംഘടനകളുടെ ചാവേറുകള്‍ കേരളത്തിലുണ്ടെന്നത് ആശങ്കാജനകമാണ്. മത ഭീകരവാദികളുടെ സുരക്ഷിതമായ ഒളിത്താവളമായി കേരളം മാറി. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഭീകരവാദ ശക്തികളോട് മൃദുസമീപനം കാണിക്കുന്നതിന്റെ ഫലമായാണ് സംസ്ഥാനം തീവ്രവാദികളുടെ ഒളിത്താവളമായി മാറിയതെന്നും സുരേന്ദ്രന് ആരോപിച്ചു.
ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പുണ്ടായിട്ടും അത് കണ്ടുപിടിക്കാനുളള ഒരു നടപടിയും കേരളത്തില്‍ ഉണ്ടായില്ല. വിവിധ ഇന്റലിജന്‍സ് ഏജന്‍സികളും കേന്ദ്രസര്‍ക്കാരും നല്കിയ മുന്നറിയിപ്പുകള്‍ കേരളം ചെവികൊണ്ടില്ല. കേരളത്തിലെ ഭീകര വിരുദ്ധ സ്ക്വാഡ് ചത്ത് കിടക്കുകയാണ്. കേരള പൊലീസിന് അകത്തെ ഭീകരവാദ സാന്നിദ്ധ്യം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. കേരള പൊലീസും ആഭ്യന്തര വകുപ്പും തീവ്രവാദികളെ സഹായിക്കുകയാണ്. കേരള പൊലീസ് ആസ്ഥാനത്തെ സുപ്രധാന മെയിലുകള്‍ ചോര്‍ത്തിയ ഷാജഹാന് എന്നയാളെ സര്‍വ്വീസില്‍ തിരിച്ചെടുത്ത സര്‍ക്കാരാണിത്.
കളളക്കടത്തും സ്വര്‍ണക്കടത്ത് കേസും മായ്ച്ച് കളയാനാണ് സംസ്ഥാന സര്‍ക്കാരിന് താത്പര്യം. ഭീകരവാദികളെ സഹായിക്കുന്ന രാഷ്ട്രീയ നിലപാടാണ് ഈ സര്‍ക്കാരിനുളളത്. മന്ത്രിസഭയിലടക്കം ഭീകരവാദ സാന്നിദ്ധ്യമുണ്ട്. സിമിയുടെ പ്രവര്‍ത്തകനായിരുന്നു കേരളത്തിലെ ഒരു മന്ത്രിയായ കെ.ടി ജലീല്‍. ആ ബന്ധങ്ങളൊന്നും അദ്ദേഹം ഉപേക്ഷിച്ചിട്ടില്ല. ഉന്നതവിദ്യാഭ്യാസ വകുപ്പില്‍ അദ്ദേഹം നിയമിച്ച പലരും എസ്.ഡി.പി.ഐ ബന്ധമുളളവരാണെന്നും സുരേന്ദ്രന് ആരോപിച്ചു.
മുസ്ലീങ്ങള്‍ രണ്ടാംകിട പൗരന്മാരാണെന്ന ഇരവാദം പ്രചരിപ്പിക്കുകയാണ് കോണ്‍ഗ്രസും സി.പി.എമ്മും. അരക്ഷിത ബോധം ഭരിക്കുന്ന പാര്‍ട്ടി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഉണ്ടാക്കുകയാണ്. പെരുമ്പാവൂര്‍ ഭാഗത്ത് തീവ്രവാദികള്‍ക്ക് അതിഥിതൊഴിലാളികളെന്ന പേരില്‍ റേഷന്‍ കാര്‍ഡ് നല്‍കുകയാണ് ഈ സര്‍ക്കാര്‍. അവര്‍ക്ക് ഇലക്ഷന് ഐ.ഡി കാര്‍ഡും കൊടുക്കുന്നുണ്ട്. പച്ചവെളിച്ചമെന്ന പൊലീസ് തീവ്രവാദികളുടെ ഗ്രൂപ്പിന് എതിരെ ഒരു നടപടിയുമെടുക്കാത്ത സര്‍ക്കാരാണ് ഇതെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
Discussion about this post