കണ്ണൂർ: വ്യവസായമന്ത്രി ഇ.പി ജയരാജന്റെയും ഭാര്യയുടെയും കോവിഡ് ഫലം നെഗറ്റീവായി. ഇരുവരും ആശുപത്രി വിട്ടു. പരിയാരം ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മന്ത്രി ഇ.പി ജയരാജന്റെയും ഭാര്യ ഇന്ദിരയുടെയും കോവിഡ് പരിശോധനാ ഫലം ഇന്നലെ
നെഗറ്റീവായതോടെയാണ് ഇരുവരും ആശുപത്രി വിട്ടത്. ഒരാഴ്ച കൂടി നിരീക്ഷണത്തില്‍ തുടരുമെന്ന് മന്ത്രി അറിയിച്ചു.
കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ മന്ത്രിയാണ് ഇ.പി ജയരാജന്. തോമസ് ഐസകിനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. തോമസ് ഐസക് പങ്കെടുത്ത സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ആറ് നേതാക്കൾ സ്വയം നിരീക്ഷണത്തിൽ പോവുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ മുഖ്യമന്ത്രിയുടെ ഫലം നെഗറ്റീവായെങ്കിലും, രോഗ ലക്ഷണങ്ങൾ ഒന്നുമില്ലാതിരുന്നിട്ടും ഇ.പിയുടെ പരിശോധനാ ഫലം പോസറ്റീവായി. ഇ തേത്തുടർന്നാണ് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
മന്ത്രിയും ഭാര്യയും ആശുപത്രിയിൽ കഴിയുന്നതിനിടെയാണ് ഇദ്ദേഹത്തിനും കുടുംബത്തിനുമെതിരെ രാഷ്ട്രീയ എതിരാളികളുടെ ആക്രമണം ഉണ്ടായതും വീട്ടിലേക്ക് മാർച്ച് നടന്നതും.
തിരുവനന്തപുരത്തെ വീട്ടിൽ ക്വാറൻ്റെനിൽ കഴിയുന്ന തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ കോവിഡ് പരിശോധനാ ഫലവും നെഗറ്റീവായി.
Discussion about this post