ഡൽഹി: ഭീകരതയുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന വെല്ലുവിളികളെ സാർക്ക് രാജ്യങ്ങൾ അഭിമുഖീകരിക്കേണ്ടതുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ഭീകരസംഘടനകളുടെ സാമ്പത്തിക ബന്ധങ്ങൾ തടസ്സപ്പെടുത്തണമെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. സാർക് രാജ്യങ്ങളുടെ അനൗപചാരിക യോഗത്തിലാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം പറഞ്ഞത്. പാകിസ്ഥാനെതിരായ പരോക്ഷവിമർശനം കൂടിയാണ് ജയശങ്കറിന്റെ ഭാഗത്തുനിന്നുണ്ടാത്.
ഭീകരതയെ പരിപോഷിപ്പിക്കുകയും പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ശക്തികൾക്കെതിരെ കൂട്ടായ പ്രമേയം ആവശ്യമാണെന്ന് സാർക്ക് വിദേശകാര്യ മന്ത്രിമാരുടെ അനൗപചാരിക യോഗത്തിൽ ജയ്ശങ്കർ ആവശ്യപ്പെട്ടു. ‘അയൽപക്ക രാജ്യങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത വിദേശകാര്യ മന്ത്രി ഊന്നിപ്പറഞ്ഞു. പരസ്പരബന്ധിതവും ഏകോപിതവും സമ്പന്നവുമായ ദക്ഷിണേഷ്യയ്ക്ക് വിദേശകാര്യമന്ത്രി ആശംസകൾ നേർന്നു. യോഗത്തിൽ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയും പങ്കെടുത്തിരുന്നു.
യുഎൻ പൊതുസഭാ യോഗത്തിന്റെ ഭാഗമായാണ് സാർക് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ അനൌപചാരിക യോഗം സംഘടിപ്പിച്ചത്. കഴിഞ്ഞ 35 വർഷത്തിനിടെ സാർക്ക് രാജ്യങ്ങൾ വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും എന്നാൽ കൂട്ടായ സഹകരണത്തിനും അഭിവൃദ്ധിക്കും വേണ്ടിയുള്ള ശ്രമങ്ങൾ, ഭീകരതയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ജയ്ശങ്കർ പറഞ്ഞു.
വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. അത്തരമൊരു പരിതസ്ഥിതിയിൽ, നമ്മുടെ കൂട്ടായ പരിശ്രമങ്ങളിലൂടെ പൂർണ്ണമായ ശേഷി കൈവരിക്കുന്നതിന് തടസ്സമുണ്ടെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്. അതിനാൽ ഭീകരതയെ പരിപോഷിപ്പിക്കുകയും പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ശക്തികളെയും ഭീകരസംഘടനകളെയും പരാജയപ്പെടുത്തേണ്ടത് പ്രധാനമാണ്. അതിന് കൂട്ടായ പ്രതിജ്ഞ എടുക്കുക എന്നാണ് ജയശങ്കർ ആവശ്യപ്പെട്ടത്.
ഇത്തരത്തിലുള്ള പ്രവർത്തന പദ്ധതി ആവശ്യമായ വിശ്വാസവും ആത്മവിശ്വാസവും വളർത്തിയെടുക്കുന്നതിന് കാരണമാകും. ശക്തവും സമൃദ്ധവുമായ സാർക്ക് കെട്ടിപ്പടുക്കാമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. അതിർത്തി കടന്നുള്ള ഭീകരതയുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന വെല്ലുവിളികളെ സാർക്ക് നേരിടേണ്ടതുണ്ട്. ഇത് പരസ്പരമുള്ള വ്യാപാരത്തിനും ബന്ധത്തിനും തടസ്സം നിൽക്കുന്നു. ഇതിനെ മറികടന്നാൽ മാത്രമേ നമുക്ക് ദക്ഷിണേഷ്യയിൽ സുസ്ഥിര സമാധാനവും സമൃദ്ധിയും സുരക്ഷയും കാണാൻ കഴിയൂ.
ആറ് വർഷം മുമ്പ് സാർക്ക് ചട്ടക്കൂടിനു കീഴിലുള്ള സുപ്രധാന സാമ്പത്തിക സംരംഭത്തെയും ഗ്രൂപ്പിലെ അംഗരാജ്യങ്ങൾ തമ്മിലുള്ള വ്യാപാര മാർഗ്ഗത്തെയും പാകിസ്ഥാൻ തടസ്സപ്പെടുത്തി എന്നത് ശ്രദ്ധേയമാണ്.ഇക്കാരണത്താൽ 2016 മുതൽ സാർക്ക് അത്ര ഫലപ്രദമായില്ല, അവസാന യോഗം കാഠ്മണ്ഡുവിൽ 2014-ൽ ആണ് നടന്നത്.
Discussion about this post